സിബിഐ ഓഫീസർ ചമ‍ഞ്ഞ് വയോധികനിൽ നിന്ന് പത്തുകോടി രൂപ തട്ടിയെടുത്തു; റീൽസ് താരം അറസ്റ്റിൽ

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ വയോധികനിൽ നിന്ന് പത്ത് കോടി രൂപ തട്ടിയെടുത്ത കേസിൽ സോഷ്യൽ മീഡിയ താരം അറസ്റ്റിൽ. ഛത്രപതി സംഭാജിനഗർ സ്വദേശിയായ രോഹൻ ജാദവാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ടുകളും മറ്റ് വരുമാന മാർഗങ്ങളും പൊലീസ് മരവിപ്പിച്ചതോടെ ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു.

 

2026 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സിബിഐ ഓഫീസർമാരെന്ന വ്യാജേനയാണ് തട്ടിപ്പുസംഘം വയോധികനെ ബന്ധപ്പെട്ടത്. കേസിലകപ്പെട്ടിട്ടുണ്ടെന്നും ഡിജിറ്റൽ അറസ്റ്റിലാക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. നിയമ നടപടികൾ ഒഴിവാക്കാനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 10.74 കോടി രൂപ നിക്ഷേപിക്കാനും ഇവർ വയോധികനോട് ആവശ്യപ്പെട്ടു.

 

പിന്നാലെ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ വയോധികൻ പൊലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പുസംഘത്തിലെ ഒരാൾ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതാണ് നിർണായകമായത്. പിന്നാലെ ഹർഷദ് സുഭാഷ് ധൻടോലെ, സമർത്ത് സുരേഷ് ദേശ്‌മുഖ്, അമർ ശിവാജി അട്ടാർഖി എന്നിവർ അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ പണം രോഹന് നൽകിയതായി ഹർഷദ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇയാൾ ഒളിവിൽപ്പോവുകയും ചെയ്തു.

 

വയോധികനിൽ നിന്ന് തട്ടിയെടുത്ത പണം രോഹൻ 5,436 ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയിരുന്നു. ഇയാൾ ഹോങ്കോംഗിലുള്ള ചിലരുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഹോങ്കോംഗ് ഡീലർമാരുമായി ഡിജിറ്റൽ ക്രിപ്‌ടോകറൻസിയിലൂടെ ഇയാൾ പണമിടപാട് നടത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇന്ത്യയിൽ നിന്ന് വിദേശ കറൻസിയിലേയ്ക്ക് പണം അയക്കുന്നതിന് ഇയാൾക്ക് കമ്മിഷൻ ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ രണ്ട് കേസുകളാണ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *