ആഗ്ര: ഭാര്യയുമായി പിണങ്ങി പിഞ്ചുകുഞ്ഞിനെ നദിയിലേക്ക് വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിൽ ഇന്നലെയാണ് സംഭവം. റിങ്കു എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. 11 മാസം പ്രായമുള്ള സ്വന്തം മകളെയാണ് ഇയാൾ പാലത്തിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞത്. ഭാര്യയെയും നദിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു.
ബൈക്കിലാണ് റിങ്കുവും കുടുംബവും പാലത്തിലെത്തിയത്. ശേഷം ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടതിന് പിന്നാലെ റിങ്കു കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. നാട്ടുകാർ എത്തി റിങ്കുവിനെ തല്ലിച്ചതച്ചു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭർത്താവ് വീട്ടിൽ വച്ചും സ്ഥിരമായി മർദിക്കാറുണ്ടെന്ന് യുവതി നാട്ടുകാരോട് പറഞ്ഞു. ഇതിന്റെ വീഡിയോയും അവർ കാണിച്ചു.
ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി നദിയിൽ വീണ കുഞ്ഞിനെ കണ്ടെത്താനുള്ള തെരച്ചിൽ നടത്തി. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് തെരച്ചിൽ. പ്രതി ഭാര്യയെയും കുഞ്ഞിനെയും കൊല്ലുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പാലത്തിന് മുകളിൽ എത്തിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.