നോയിഡ: കുടിവെള്ളം ഉൾപ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ശുദ്ധജലം ലഭിക്കാതെ 400ഓളം കുടുംബങ്ങൾ ദുരിതത്തിൽ. നോയിഡയിലെ വാൽമീകി ബസ്തിയിലാണ് സംഭവം. പ്രദേശത്തെ ഓടയ്ക്കടിയിലൂടെ കടന്നുപോകുന്ന പൈപ്പിലെ ചോർച്ചയിൽനിന്നാണ് കുടുംബങ്ങൾ വെള്ളം ശേഖരിച്ചിരുന്നത്. എന്നാൽ ചോർച്ച അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി നോയിഡ അതോറിറ്റി പൈപ്പ് അടച്ചതോടെ പകരം സംവിധാനമില്ലാതെ പ്രദേശവാസികൾ കൂടുതൽ പ്രതിസന്ധിയിലായി.
ഒരു മാസമായി മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങിയതോടെയാണ് ഓടയ്ക്കുള്ളിലെ ചോർന്ന പൈപ്പിൽനിന്ന് നാട്ടുകാർ വെള്ളം ശേഖരിക്കാൻ തുടങ്ങിയത്. കുടിക്കാനും പാചകത്തിനും വസ്ത്രങ്ങളും പാത്രം കഴുകാനുമെല്ലാം ഇതേ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ആറിനും ഏഴിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ അടക്കമുള്ളവർ ഓടയിലേക്ക് ഇറങ്ങി ബക്കറ്റുകളിൽ വെള്ളം നിറച്ച് പുറത്തേക്ക് എത്തിക്കുന്ന കാഴ്ച പതിവായിരുന്നു. ചിലർ തുണി കെട്ടിയ ബക്കറ്റുകൾ താഴേക്ക് ഇറക്കിയാണ് വെള്ളം ശേഖരിച്ചിരുന്നത്. കറുത്ത നിറത്തിലുള്ള മലിനജലമുള്ള ഓടയിലേക്ക് കുട്ടികൾ വീഴാനുള്ള സാദ്ധ്യതയും നിലനിന്നിരുന്നു.വാൽമീകി ബസ്തിക്ക് സമീപം നോയിഡ അതോറിറ്റിയുടെ സർക്കാർ ട്യൂബ്‌വെല്ലുണ്ട്. ഇതിന്റെ പ്രധാന പൈപ്പ് ഓടയ്ക്കടിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പൈപ്പിലെ ചോർച്ചയിൽനിന്നാണ് പ്രദേശവാസികൾ വെള്ളം ശേഖരിച്ചിരുന്നത്. ഓടയിൽനിന്ന് വെള്ളം ശേഖരിക്കുന്നതിന്റെ അപകടസാദ്ധ്യത ചൂണ്ടിക്കാട്ടി നോയിഡ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചോർച്ചയുള്ള പൈപ്പ് അടച്ചു. ഓടയിലേക്ക് ഇറങ്ങി വെള്ളം ശേഖരിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഓടയുടെ കരകളിലുള്ള മറ്റ് ജലസ്രോതസുകളും ബുൾഡോസർ ഉപയോഗിച്ച് അടച്ചുപൂട്ടുന്ന നടപടിയും ആരംഭിച്ചു.
പൈപ്പിലെ ചോർച്ച അപകടകരമായിരുന്നുവെന്ന അതോറിറ്റിയുടെ വാദം തള്ളിക്കളയാനാകില്ല. എന്നാൽ ചോർച്ച അടച്ചതോടെ 400ഓളം കുടുംബങ്ങൾക്ക് ലഭിച്ചിരുന്ന ഏക ജലസ്രോതസും ഇല്ലാതായി. പകരം കുടിവെള്ള സംവിധാനം ഏർപ്പെടുത്തിയതായി ഇതുവരെ അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ വാൽമീകി ബസ്തിയിലെ കുടുംബങ്ങൾ രൂക്ഷമായ ജലക്ഷാമത്തിലാണ്. കഴിയുന്നത്.