പാലക്കാട്: ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഒലവക്കോട് വച്ചാണ് ദമ്പതികളും സുഹൃത്തും പൊലീസിന്റെ പിടിയിലാകുന്നത്. എംഡിഎംഎയ്‌ക്കൊപ്പം കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പിടികൂടിയിട്ടുണ്ട്. വേങ്ങര സ്വദേശി അസറുദ്ദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ, കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ എന്നിവരാണ് പിടിയിലായത്.
പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് വിപണിയിൽ ഒരു കോടി രൂപ വില വരും. ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്ക് വേണ്ടിയാണ് ലഹരി കേരളത്തിലേക്കെത്തിച്ചത്. തമിഴ്നാട് നിന്ന് വാടകയ്‌ക്കെടുത്ത ഇന്നോവ കാറിലായിരുന്നു ലഹരിക്കടത്ത്. ബംഗളൂരുവിൽ നിന്നാണ് ലഹരിയെത്തിച്ചത്. പ്രതികൾ സ്ഥിരമായി ലഹരികടത്തുന്നവരാണെന്നും പിന്നിൽ വൻ റാക്കറ്റുണ്ടെന്നും പൊലീസ് അറിയിച്ചു.