മൂവാറ്റുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയോരത്ത് കല്ലൂർക്കാട്ടിൽ ആളില്ലാത്ത വഴിയോര കോഴിക്കുഞ്ഞ് വില്പന കേന്ദ്രം ശ്രദ്ധേയമാകുന്നു. പച്ചക്കറി വില്പനയിലൂടെ നേരത്തെ വിജയിപ്പിച്ച മാതൃകയിലാണ് ഇപ്പോൾ കോഴിക്കുഞ്ഞ് വില്പനയും ആരംഭിച്ചിരിക്കുന്നത്. മഞ്ഞ ടാർപോളിൻ മേഞ്ഞ ചെറിയ കൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനെത്തുന്നവർക്ക് സ്വയം തിരഞ്ഞെടുക്കാം.ഒരു കോഴിക്കുഞ്ഞിന് 105 രൂപയാണ് വില. കോഴിക്കുഞ്ഞുങ്ങളുടെ പ്രായം, വില, പൂവൻ, പിട എന്നിവ തിരിച്ചറിയാനുള്ള വിവരങ്ങൾ എന്നിവ ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തനം. കച്ചവടക്കാരോ ജീവനക്കാരോ ഇല്ലാത്ത കേന്ദ്രത്തിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ എടുത്ത ശേഷം കൂട്ടിൽ പതിപ്പിച്ചിട്ടുള്ള ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് യു.പി.ഐ വഴി പണമടയ്ക്കാം. ജനങ്ങളുടെ സത്യസന്ധതയിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഈ സംരംഭം ഇതിനകം സഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റി.
വിലപേശലും വേണ്ട കച്ചവടക്കാരുമില്ല, ഇവിടെകൂട്ടിൽ നിന്നും നേരിട്ട് കോഴിക്കുഞ്ഞിനെ മേടിക്കാം