രോഗിയായ അമ്മയെ നോക്കാൻ വയ്യ; ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ

ചെന്നൈ: രോഗിയായ അമ്മയെ പരിചരിക്കാൻ മടിച്ച് ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 71കാരിയായ പദ്‌മാവതിയെയാണ് മകൻ പാർഥസാരഥി (44) കൊലപ്പെടുത്തിയത്. മനവൂർ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത യേലഗിരി എക്‌സ്‌പ്രസ് ട്രെയിൻ കടന്നുപോയപ്പോൾ മകൻ പദ്‌മാവതിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു.

ശരീരത്തിൽ മുഴകൾ രൂപപ്പെടുന്ന ന്യൂറോ ഫൈബ്രോമാറ്റോസിസ് എന്ന അസുഖമായിരുന്നു പദ്‌മാവതിക്ക്. ചൊവ്വാഴ്‌ച വൈകിട്ടാണ് പദ്‌മാവതിയെ മകൻ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. യാത്രക്കാരുടെ സഹായത്തോടെയാണ് പ്ലാറ്റ്‌ഫോമിലേക്കുള്ള പടികൾ കയറ്റിയത്. ഏഴ് മണിയോടെ ട്രെയിൻ എത്തിയപ്പോൾ അവരെ ട്രാക്കിലേക്ക് തള്ളിയിട്ടു. ട്രാക്കിലേക്ക് വീണ സ്‌ത്രീ ഉടൻതന്നെ മരിച്ചു. ചിന്നിച്ചിതറിയ നിലയിൽ മൃതദേഹവും വീൽച്ചെയറും കണ്ട യാത്രക്കാരാണ് വിവരം അധികൃതരെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് പാർഥസാരതിയെ തിരിച്ചറിഞ്ഞത്. ഇന്നലെ വൈകിട്ടോടെ ഇയാളെ കസ്റ്റഡിയിലെടുത്തു.

കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു പദ്‌മാവതിയുടെ ഭർത്താവ്. 2007ലാണ് അദ്ദേഹം മരിച്ചത്. തുടർന്ന് ലഭിച്ചിരുന്ന 15,000 രൂപയുടെ കുടുംബ പെൻഷനായിരുന്നു പദ്‌മാവതിയുടെ ആശ്രയം. മൂന്ന് മക്കളുള്ള പദ്‌മാവതിയെ നോക്കിയിരുന്നത് ഇളയ മകനായ പാർഥസാരതി ആയിരുന്നു. രോഗബാധിതയായി ദിവസങ്ങളോളം ആശുപത്രിയിലായിരുന്ന പദ്‌മാവതിയെ ഈ മാസം 16നാണ് ഡിസ്‌ചാർജ് ചെയ്‌തത്.

Leave a Reply

Your email address will not be published. Required fields are marked *