ന്യൂഡൽഹി: ഉത്സവകാലത്തോട് അനുബന്ധിച്ച് രാജ്യത്ത് പഞ്ചസാര വില റെക്കോർഡ് ഉയരത്തിലെത്തി. ലോകത്തിലെ പ്രധാന പഞ്ചസാര ഉൽപ്പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യ ഉൾപ്പെടെ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പഞ്ചസാര ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് വിവരം. കേന്ദ്രസർക്കാരിന്റെ ഇ20 പദ്ധതിക്കായി വലിയ തോതിൽ കരിമ്പ് ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമായി വിദഗ്ദ്ധർ വിലയിരുത്തുന്നത്.
നിലവിൽ പഞ്ചസാര ഇറക്കുമതിക്ക് ഏർപ്പെടുത്തിയിട്ടുള്ള 100 ശതമാനം തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതും കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. ആഭ്യന്തര വിപണിയിലേക്ക് കൂടുതൽ പഞ്ചസാര എത്തിച്ച് വില നിയന്ത്രിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ ആഭ്യന്തര ആവശ്യത്തിനായി പഞ്ചസാര ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.
ഓഗസ്റ്റ് ഏഴിന് ശേഷം ഏകദേശം 20 ശതമാനം വർദ്ധനയാണ് പഞ്ചസാര വിലയിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പഞ്ചസാര വില 52 രൂപയിൽ നിന്നും 62 രൂപയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 12 ദിവസത്തിനിടയിലാണ് വില ഇത്രയും ഉയർന്നത്. ഉല്പാദനം കുറഞ്ഞതും, എഥനോൾ നിർമാണത്തിനായി കരിമ്പ് വലിയ രീതിയിൽ ഉപയോഗിക്കുന്നതുമാണ് വില ഉയരുന്നതിനുള്ള പ്രധാനകാരണം. ഗണേശ ചതുർത്ഥി, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ അടുത്തെത്തുന്നതിനാൽ പഞ്ചസാരയുടെയും മധുരപലഹാരങ്ങളുടെയും ആവശ്യകത ഇനിയും ഉയരാനുള്ള സാദ്ധ്യതയാണുള്ളത്.