മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുന്നു : ചേന്തി അനില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന് പുറത്തിറങ്ങിയ പിന്നാലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍. മുഖ്യമന്ത്രിയോട് അരുതാത്തത് പലതും സംസാരിച്ചു. അതില്‍ ഖേദം ഉണ്ട്. പെട്ടന്നുണ്ടായ പ്രകോപനത്തിലാണ് പലതും പറഞ്ഞ് പോയതെന്ന് ചേന്തി അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ നാവില്‍ നിന്ന് അരുതാത്തത് പലതും വന്നു. അതില്‍ വിഷമം ഉണ്ട്. പെട്ടന്നുള്ള പ്രകോപനത്തില്‍ അറിയാതെ സംസാരിച്ചുപോയതാണ്. അത് മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിച്ചതായി മനസിലാക്കി. അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. എപ്പോഴെങ്കിലും അവസരം കിട്ടിയാല്‍ ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ വച്ച് ക്ഷമ പറയും’- ചേന്തി അനില്‍ പറഞ്ഞു.

‘ഞാന്‍ പാര്‍ട്ടിക്കാരനല്ല, ഗുണ്ടയാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ വിഷമം തോന്നി. ഈ പാര്‍ട്ടിക്ക് വേണ്ടിയാണ് ഞാന്‍ കേസുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. എന്റെ പേരിലുള്ള കേസുകള്‍ പരിശോധിച്ചാല്‍ എല്ലാവര്‍ക്കും മനസിലാകും. എന്റെ ഭാര്യമരിച്ചിട്ട് ഒന്‍പത് മാസമായിട്ടേയുളളു. ഒരു കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ സ്ഥാനാര്‍ഥിയായിരുന്നു. 24 വോട്ടിനാണ് പരാജയപ്പെട്ടത്. എന്റെ കുടുംബം പോലും പാര്‍ട്ടിക്കായി നഷ്ടമാക്കി. ഞാനും മോളും മാത്രമാണ് താമസിക്കുന്നത്. ഞാന്‍ ജയിലില്‍ പോയപ്പോള്‍ അഞ്ച് ദിവസം മകള്‍ ഒറ്റക്കായിരുന്നു. ഇതുപോലുള്ള വിഷയങ്ങളില്‍ ചെന്ന് പെടാതെ ഇരിക്കാന്‍ ഇനി ശ്രമിക്കും’ ചേന്തി അനില്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് അവഹേളിച്ചെന്ന കേസിലാണ് ചേന്തി അനില്‍ അറസ്റ്റിലായത്. ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ചേന്തി വഴി പോകുന്നതിനിടെയായിരുന്നു സംഭവം.റൗഡി ലിസ്റ്റിലുള്ള അനില്‍, മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് തടഞ്ഞതെന്നും പൊതുജനമധ്യത്തില്‍ ഭീഷണി മുഴക്കിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് അനിലിനെതിരെ ചുമത്തിയത്. സംഭവത്തിന് പിന്നാലെ അനിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *