മത്സ്യം ജലമില്ലാതെ ഇനി ജീവനോടെയിരിക്കും

കൊച്ചി: മത്സ്യവും ചെമ്മീനും ഉള്‍പ്പെടെയുള്ള ജലജീവികളെ ജലമില്ലാതെ ജീവനോടെ കൊണ്ടുപോകുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചു. കൊച്ചിയിലെ ഐ.സി.എ.ആര്‍.സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജിക്ക്‌ ഈ സാങ്കേതികവിദ്യയ്‌ക്കുള്ള ഇന്ത്യന്‍ പേറ്റന്റ്‌ ലഭിച്ചു.

കുറഞ്ഞ ചെലവിലും കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലും ജലജീവികളെ ജീവനോടെ കൊണ്ടുപോകാന്‍ കഴിയുന്ന സുസ്‌ഥിരവും പരിസ്‌ഥിതി സൗഹൃദവുമായ സംവിധാനമാണു പുതിയ സാങ്കേതികവിദ്യ. നിയന്ത്രിതമായ ഉയര്‍ന്ന മര്‍ദ്ദവും താഴ്‌ന്ന താപനിലയും ഉപയോഗിച്ചാണു സംവിധാനം പ്രവര്‍ത്തിക്കുന്നത്‌. ജലജീവികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളോടു കൂടിയ ഇന്‍സുലേറ്റഡ്‌ കണ്ടെയ്‌നറും ആവശ്യമായ ഉപകരണങ്ങളും സംവിധാനത്തിന്റെ ഭാഗമാണ്‌. ഓക്‌സിജന്‍, ഈര്‍പ്പം, താപനില തുടങ്ങിയ ഘടകങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാനുള്ള സംവിധാനവും ഇതിലുണ്ട്‌.
വിവിധ ജലജീവികളെ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളില്‍ 95 ശതമാനം വരെ അതിജീവനനിരക്ക്‌ രേഖപ്പെടുത്തുകയും ചെയ്‌തു. സിഫ്‌റ്റിലെ ശാസ്‌ത്രജ്‌ഞരായ ഡോ. യു.പാര്‍വതി, ഡോ. ബി. മധുസൂദന റാവു, ഡോ. എസ്‌. മുരളി, ഡോ. പി.കെ. ബിന്‍സി, ഡോ. കെ. സതീഷ്‌ കുമാര്‍, വിഷ്‌ണു ആര്‍. നായര്‍, ടി. ജിതിന്‍ ജോയ്‌ എന്നിവരാണ്‌ ഈ പേറ്റന്റ്‌ സാങ്കേതികവിദ്യയുടെ വികസനത്തില്‍ പങ്കാളിയായത്‌.

നിലവില്‍, ജീവനുള്ള മത്സ്യങ്ങളെയും മറ്റു ജലജീവികളെയും ദൂരസ്‌ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതിനു വലിയ അളവില്‍ വെള്ളം ആവശ്യമാണ്‌. ഇതു ഗതാഗതത്തിനുള്ള ഭാരവും ചെലവും വര്‍ധിപ്പിക്കുന്നു. ഇതിനുപുറമെ, ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനും വെള്ളം ശുദ്ധീകരിക്കുന്നതിനും താപനില നിയന്ത്രിക്കുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ ആവശ്യമാണ്‌. ഇവയുടെ പ്രവര്‍ത്തനത്തിനു തുടര്‍ച്ചയായ വൈദ്യുതി ലഭ്യതയും ആവശ്യമായി വരുന്നു. പ്ലാസ്‌റ്റിക്‌ ബാഗുകളും മറ്റു പാക്കേജിങ്‌ വസ്‌തുക്കളും ഉപയോഗിക്കേണ്ടിവരുന്നതും മറ്റൊരു പരിമിതിയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *