തൃശൂർ: ചികിത്സ നൽകി വന്നിരുന്ന കാട്ടാനയെ അതിരപ്പിള്ളി റേഞ്ചിലെ മുനിത്തടം ഭാഗത്ത് ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഓഗസ്റ്റ് 30നാണ് കൊമ്പനെ ആഴത്തിലുള്ള മുറിവുകളോടെ കണ്ടെത്തിയത്.
തുടർന്ന് ഡോ. ബിനോയ് സി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആനയെ നിരീക്ഷിക്കാനും ചികിത്സിക്കാനും നിയോഗിച്ചിരുന്നു. മറ്റ് കാട്ടാനകളുമായുണ്ടായ സംഘർഷത്തിലാണ് ആനയ്ക്ക് ആഴത്തിലുള്ള മുറിവേറ്റതെന്നാണ് നിരീക്ഷണത്തിൽ സ്ഥിരീകരിച്ചത്.
സെപ്റ്റംബർ മൂന്നിന് സംഘത്തിന്റെ നേതൃത്വത്തിൽ പൈനാപ്പിളിൽ മരുന്ന് വച്ച് ആനയ്ക്ക് നൽകുകയും മുറിവുകളിൽ മരുന്ന് സ്പ്രേ ചെയ്യുകയും ചെയ്തിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ മുനിത്തടം ക്ഷേത്രത്തിന് സമീപം കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പൈനാപ്പിളിൽ മരുന്ന് നൽകിയിട്ടും രക്ഷയില്ല; മുറിവേറ്റ കാട്ടാന ചരിഞ്ഞു