ന്യൂഡല്‍ഹി: രണ്ട് യുദ്ധങ്ങള്‍ക്കിടയില്‍ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് ഇന്ത്യ. ഡല്‍ഹിയിലെ പ്രകൃതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ലോകത്തെ വന്‍ശക്തികളുടെ നേതാക്കള്‍ എത്തുന്ന തലസ്ഥാനത്ത് കനത്ത സുരക്ഷയും കര്‍ശന ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെയും യുക്രെയ്‌നിലെയും യുദ്ധങ്ങളെച്ചൊല്ലി ബ്ലോക്കിനുള്ളിലെ ഭിന്നതകളും വിശാലമായ സാമ്പത്തിക സഹകരണവുമാണ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളാകുന്നത്.
വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നതിനായി റഷ്യന്‍ പ്രസിഡന്റും ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. 2020-ലെ ഗല്‍വാന്‍ വാലി അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. അദ്ദേഹവും ഉച്ചകോടിയുടെ സൈഡ്ലൈനില്‍ വെച്ച് പ്രധാനമന്ത്രി മോദിയെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്‌ലൈറ്റുകള്‍, വിസകള്‍, ഉയര്‍ന്ന തലത്തിലുള്ള സമ്പര്‍ക്കങ്ങള്‍ എന്നിവ ക്രമേണ പുനഃസ്ഥാപിച്ചതോടെ, ആണവായുധധാരികളായ ഈ രണ്ട് ഏഷ്യന്‍ ഭീമന്മാരും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായി വരികയാണ്.
പടിഞ്ഞാറന്‍ ശക്തികളുടെ ആധിപത്യമുള്ള സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രധാന വളര്‍ന്നുവരുന്ന സാമ്പത്തിക രാജ്യങ്ങളുടെ കൂട്ടായ്മയായി 2009-ലാണ് ബ്രിക്സ് രൂപീകരിച്ചത്.ബ്രസീല്‍, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാന്‍, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്നു. അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധത്തില്‍ വ്യത്യസ്ത നിലപാടുകളുള്ള ഇറാന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ മൂന്ന് രാജ്യങ്ങളും ഇപ്പോള്‍ ഈ കൂട്ടായ്മയിലുണ്ട്.
2026-ലെ ചെയര്‍മാന്‍ പദവി വഹിക്കുന്ന ഇന്ത്യ, ബ്രിക്സ് അംഗങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും നേതാക്കളെയും ഔട്ട്‌റീച്ച് ക്ഷണിക്കപ്പെട്ടവരെയും ഒരുമിച്ച് കൊണ്ടുവരുന്നു. ബ്രിക്സ് ഉച്ചകോടിയില്‍, പൊതുവായ മുന്‍ഗണനകളില്‍ അന്തര്‍-ബ്രിക്സ് സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നേതാക്കള്‍ അഭിപ്രായങ്ങള്‍ കൈമാറുകയും പരസ്പര പ്രാധാന്യമുള്ള ആഗോള, വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ പങ്കിടുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 11 അംഗ ബ്ലോക്കിന്റെ യോഗത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഇതിനകം ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പുടിന്‍, ഷി ജിന്‍പിങ്, പെസെഷ്‌കിയന്‍ എന്നിവര്‍ക്ക് പുറമേ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും നിരവധി അന്താരാഷ്ട്ര സംഘടനകളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ, ബെലാറഷ്യന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി, കസാഖ് പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് തൊകായേവ്, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ്, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, തായ് പ്രധാനമന്ത്രി അനുതിന്‍ ചര്‍ണ്‍വിരാകുല്‍, ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെ വിദേശകാര്യ മന്ത്രി മൗറോ വിയേര പ്രതിനിധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനു പകരം അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുക്കും. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഉച്ചകോടിയില്‍ പങ്കെടുത്തേക്കും. ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയില്‍ എത്തുന്ന ലോക നേതാക്കള്‍ക്ക് കനത്ത സുരക്ഷയും താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ആരംഭിക്കുന്ന രണ്ട് ദിവസത്തെ 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഏകദേശം 15,000 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെയും 200 കമ്പനി അര്‍ദ്ധസൈനിക വിഭാഗങ്ങളെയും ഡല്‍ഹിയിലുടനീളം 500-ലധികം സി.സി.ടി.വി ക്യാമറകളെയും സജ്ജീകരിച്ചിട്ടുണ്ട്.
നഗരം പൂര്‍ണ്ണമായി അടച്ചിടില്ലെന്ന് ഡല്‍ഹി ട്രാഫിക് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും വി.വി.ഐ.പി വാഹനവ്യൂഹങ്ങള്‍ കടന്നുപോകുന്ന വഴികളില്‍ താല്‍ക്കാലിക തടസ്സങ്ങളും വഴിതിരിച്ചുവിടലുകളും നിയന്ത്രണങ്ങളും ഉണ്ടാകും. സുരക്ഷാ സാഹചര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം ഗതാഗതം സാധാരണ നിലയില്‍ തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് തലസ്ഥാനം ; ആറു വര്‍ഷത്തിനിടെ ആദ്യമായി ഷി ജിന്‍പിങും ഇന്ത്യയില്‍