റാഞ്ചി: മൂന്ന് മാസം ഗർഭിണിയായ 17കാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവുമടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. ധൻബാദ് ബലിയപൂരിലുള്ള വനമേഖലയിൽ നിന്നാണ് 17 കാരിയായ പൂനം കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. നൂറു മീറ്ററോളം അകലെ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിലാണ് അറുത്തെടുത്ത തല കണ്ടെത്തിയത്. സംഭവം നരബലിയെന്ന തരത്തിൽ നാട്ടുകരിൽ അഭ്യൂഹങ്ങൾ പരന്നെങ്കിലും പൊലീസ് ഇത് തള്ളിക്കളഞ്ഞു.
ഗിരിദിഹ് സ്വദേശിനിയായ പൂനം പഠനത്തിനായി ധൻബാദിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് കൃഷ് റവാനിയുമായി പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവരും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഒളിച്ചോടുകയും വിവാഹിതരായി ബലിയപൂരിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്തു.
എന്നാൽ ഈ ബന്ധത്തിൽ കൃഷിന്റെ കുടുംബം കടുത്ത അമർഷത്തിലായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് ഉയർന്ന സാമൂഹിക പശ്ചാത്തലമില്ലെന്നും ഈ ബന്ധത്തിന്റെ പേരിൽ കൃഷ് ജയിലിലായത് കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നും കാണിച്ച് കൃഷിന്റെ പിതാവ് ജയ് റാം റവാനി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച മുതൽ പൂനത്തെ കാണാനില്ലായിരുന്നു. തുടർന്ന് വ്യാഴാഴ്ച പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച രാവിലെയാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. സംഭവസ്ഥലത്ത് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന പൂജാസാധനങ്ങളും മറ്റും കണ്ടെത്തിയത് നരബലിയെന്ന സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാൽ അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതികൾ ബോധപൂർവം ഒരുക്കിയ നാടകമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
തുടർന്ന് റാഞ്ചിയിൽ നിന്നെത്തിയ ഡോഗ് സ്‌ക്വാഡ് സംഭവസ്ഥലത്തുനിന്ന് ലഭിച്ച ചെരുപ്പിന്റെ മണം പിടിച്ച് നടത്തിയ പരിശോധനയിൽ നാല് കിലോമീറ്റർ അകലെയുള്ള കൃഷിന്റെ വീട്ടിലെത്തി. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ചെരുപ്പ് പ്രതികളുടെ ബന്ധുവായ സ്ത്രീയുടേതാണെന്ന് തെളിഞ്ഞത് കേസിൽ വഴിത്തിരിവായി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൃഷിന്റെ പിതാവ് ജയ്‌റാമിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ്,സ്ഥിരീകരിച്ചു. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൂനത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
മൂന്ന് മാസം ഗർഭിണിയായ 17കാരി തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ, ഭർത്താവും ഭർതൃപിതാവുമടക്കം നാല് പേർ അറസ്റ്റിൽ