വനിതാ ബൈക്കർ ഉൾപ്പെട്ട ഗുരുഗ്രാം ഹിറ്റ് ആൻഡ് റൺ കേസ്: പ്രതി രാജസ്ഥാനിൽ പിടിയിൽ

ദൗസ: ഗുരുഗ്രാം ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയായ കല്യാൺ ബൈൻസ്‌ലയെ രാജസ്ഥാനിലെ ദൗസയിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കേസിന്റെ ഭാഗമായി ഗുരുഗ്രാം പൊലീസ് സംഘം രാജസ്ഥാനിലേക്ക് പോയിരുന്നു. കസ്റ്റഡിയിലുള്ള ബൈൻസ്‌ലയെ ദൗസയിൽ നിന്ന് ഗുരുഗ്രാമിലേക്ക് എത്തിക്കും. സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായ, വനിതാ ബൈക്കർ ഉൾപ്പെട്ട സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഈ നടപടി.
സിയ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാൻ കഴിഞ്ഞു. മോട്ടോർസൈക്കിളിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്ന് ഗുരുഗ്രാം പൊലീസ് സ്വമേധയാ കേസെടുത്തു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 281, 125 പ്രകാരം (അശ്രദ്ധമായ ഡ്രൈവിംഗും പരിക്കേൽപ്പിക്കലും) സെക്ടർ 56 പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പോലീസ് പറയുന്നതനുസരിച്ച്, പ്രതി ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് യുവതി മോട്ടോർസൈക്കിളിൽ നിന്ന് തെറിച്ച് റോഡിൽ കൂടി വഴുതിപ്പോകുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ജിം ഉടമയും താനൊരു അന്താരാഷ്ട്ര കബഡി താരമാണെന്ന് അവകാശപ്പെടുന്നയാളുമായ ബൈൻസ്‌ല, അപകടം സംഭവിച്ചുവെന്നും അത് തന്റെ തെറ്റാണെന്നും സമ്മതിച്ചു. എന്നാൽ, മനഃപൂർവം ഇടിച്ചതാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ബൈക്കർ സംഘത്തിന്റെ ആക്രമണം ഭയന്നാണ് താൻ അവിടെനിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ സഹോദരിയോടൊപ്പവും രണ്ട് കസിൻസുമായുമാണ് യാത്ര ചെയ്തിരുന്നതെന്ന് ബൈൻസ്‌ല പറഞ്ഞു. ഏകദേശം 20-22 മോട്ടോർസൈക്കിളുകൾ തന്റെ കാറിനെ മറികടന്ന് വേഗത്തിൽ പോയെന്നും, അതിൽ ഒരു യുവതി ഉണ്ടായിരുന്നുവെന്ന് താൻ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്തിരുന്നത്. യുവതിയോട് മോശമായി ആംഗ്യങ്ങൾ കാണിച്ചിട്ടില്ല. ബൈക്ക് പതുക്കെ ഓടിക്കാൻ മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. ഒരു കൂട്ടിയിടി ഉണ്ടായെന്ന് സമ്മതിക്കുന്നു. എന്നാൽ, വാഹനം നിർത്തിയിരുന്നുവെങ്കിൽ അവർ അടിച്ചുകൊല്ലുമായിരുന്നു എന്നും ബൈൻസ്‌ല പറഞ്ഞു. മിറർ നോക്കാതെയാണ് യുവതി ടേൺ എടുത്തതെന്നും, ആ സമയത്ത് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് കൂട്ടിയിടി ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനം നിർത്താൻ സഹോദരനോട് പറഞ്ഞിരുന്നെങ്കിലും, ബൈക്കർമാർ അസഭ്യം പറയാൻ തുടങ്ങിയതോടെ ആ തീരുമാനം മാറ്റിയെന്നും ബൈൻസ്‌ല അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *