ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെയും പാകിസ്ഥാൻ നാവികസേനയുടെയും കപ്പലുകൾ അന്താരാഷ്ട്ര സമുദ്ര മേഖലയിൽ കൂട്ടിയിടിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. സംഭവത്തിൽ പാകിസ്ഥാൻ ഹൈക്കമ്മിഷന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. സെപ്തംബർ 15നാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് റിപ്പോർട്ട്.
‘പാകിസ്ഥാൻ നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാകാത്തതും അനൗചിത്യവുമായ പെരുമാറ്റം കാരണം പാക് കപ്പൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ചു. ഇക്കാര്യത്തിൽ പാകിസ്ഥാൻ ഹൈക്കമ്മിഷന്റെ ചാർജ് ദ അഫയേഴ്സിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിട്ടുണ്ട്. രാജ്യാന്തര സമുദ്രമേഖലയിലാണ് സംഭവമുണ്ടായത്.
കൂട്ടിയിടിയിൽ കാര്യമായ കേടുപാടുകളുണ്ടായിട്ടില്ല. പാകിസ്ഥാൻ നാവിക കപ്പലിന്റെ നടപടി, സൈനികാഭ്യാസങ്ങളും സേനാനീക്കം എന്നിവ സംബന്ധിച്ച് മുൻകൂർ വിവരങ്ങൾ കൈമാറണമെന്ന 1991ലെ ഇന്ത്യ – പാക് ധാരണയിലെ 10-ാം ആർട്ടിക്കിളിന്റെ ലംഘനമാണ്. ഇക്കാര്യത്തിൽ ഇന്ത്യയ്ക്കുള്ള പ്രതിഷേധം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാൻ ചാർജ് ദ് അഫയേഴ്സിന് നിർദേശം നൽകി’- മന്ത്രാലയം അറിയിച്ചു.
സമുദ്രാതിർത്തിയിൽ ഇന്ത്യ-പാക് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു; പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം