ന്യൂഡൽഹി: ഇപിഎഫ്ഒ വരിക്കാരുടെ നിർബന്ധിത പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യത്തിനുള്ള വേതനപരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
തീരുമാനത്തോടെ ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതോടെ സർക്കാരിന്റെ ചെലവ് 11,339 കോടി രൂപയായി ഉയരും. ജീവനക്കാരുടെ ദീർഘകാല ആവശ്യമാണ് അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും.
നിലവിൽ പ്രതിമാസം 15,000 രൂപയിൽ കൂടുതൽ ശമ്പളവുമായി ജോലിയിൽ പ്രവേശിക്കുന്ന പുതിയ ജീവനക്കാർ സ്വമേധയാ ഇപിഎഫ്ഒ പരിധിയിൽ ഉൾപ്പെടുന്നില്ല. വേതനപരിധി 25,000 രൂപയായി ഉയരുന്നതോടെ കൂടുതൽ ജീവനക്കാർക്ക് നിർബന്ധിത പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ, അനുബന്ധ ഇൻഷുറൻസ് പരിരക്ഷ എന്നിവ ലഭ്യമാകും.
2004 മുതൽ 2014 വരെയുള്ള പത്ത് വർഷക്കാലം വേതനപരിധിയിൽ മാറ്റമുണ്ടായിരുന്നില്ല. 2014 സെപ്റ്റംബറിലാണ് പരിധി 15,000 രൂപയായി ഉയർത്തിയത്.
പിഎഫ് വേതന പരിധി 25,000 രൂപയായി ഉയർത്തി; 51 ലക്ഷം ജീവനക്കാർക്ക് പ്രയോജനം