കണ്ണൂർ: വിവാദ റേഞ്ച് റോവർ കാർ, ഉടമയുടെ വീട്ടിൽ തിരികെ എത്തിച്ച് മന്ത്രി ഷാജിയുടെ ഓഫീസ്. കെ.എം.സി.സി നേതാവ് യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള കാർ അദ്ദേഹത്തിന്റെ കണ്ണൂർ തില്ലങ്കേരിയിലെ വസതിയിലാണ് എത്തിച്ചത്. കല്യാണ ആവശ്യത്തിനായി കാർ തിരികെ നൽകിയെന്നാണ് വിവരം. യൂറോപ്പ് സന്ദർശനത്തിലുള്ള മന്ത്രി കേരളത്തിൽ എത്തുമ്പോൾ കാർ മന്ത്രിക്ക് തിരിച്ചേൽപ്പിക്കും. എന്നാൽ വിവാദം തുടരുന്ന സാഹചര്യത്തിൽ മന്ത്രി വീണ്ടും വാഹനം ഉപയോഗിക്കുന്നത് തുടരുമോ എന്നാണ് ആകാംക്ഷ . ഈ മാസം 27നാണ് മന്ത്രി കെ.എം. ഷാജി തിരികെ എത്തുക.
ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ ഉടമസ്ഥതയിലുള്ള ആഡംബര കാർ മന്ത്രി ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് സ്വകാര്യ വ്യക്തിയുടെ ആഡംബര കാർ ഉപയോഗിക്കുന്നതെന്നായിരുന്നു പ്രചാരണം.
സർക്കാർ ഔദ്യോഗികമായി നൽകിയ ഇന്നോവ ക്രിസ്റ്റ കാർ അല്ലാതെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവർ കാറും മന്ത്രി ഉപയോഗിച്ചരുന്നു,. മന്ത്രിയുടെ സ്വന്തം വാഹനം അല്ലാതെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് എതിരെയാണ് പ്രതിപക്ഷം രംഗത്ത് വന്നത്. പൊതുഭരണ വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് സ്വകാര്യ വാഹനത്തിൽ സ്റ്റേറ്റ് നമ്പർ ഉപയോഗിച്ചതെന്നും ആരോപണമുണ്ട്.
അതേസമയം ഔദ്യോഗിക കാറായ ഇന്നോവ ക്രിസ്റ്റ് 400000 കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കാൻ പറ്റാത്തത് കൊണ്ടാണ് സ്വകാര്യ വാഹനം ഉപയോഗിക്കുന്നതെന്നാണ് ഷാജി വ്യക്തമാക്കിയത്. 13ാം നമ്പർ സ്വകാര്യ വാഹനത്തിൽ ഒട്ടിച്ചത് സർക്കാരിന്റെ അനുമതിയോടെയാണ് . ഇന്ധനയിനത്തിലും വാടകയിനത്തിലും ഒരു രൂപ പോലും സർക്കാരിൽ നിന്ന് വാങ്ങുന്നില്ലെന്നും മന്ത്രി പറയുന്നു.
വിവാദ കാർ തിരികെ നൽകി മന്ത്രി ഷാജി, കല്യാണ ആവശ്യത്തിനെന്ന് വിശദീകരണം