കരുനാഗപ്പള്ളി: സ്കൂൾ യൂണിഫോമിനുള്ള തുണി കൈത്തറി വികസന കോർപ്പറേഷന് നെയ്തു നൽകിയ കരുനാഗപ്പള്ളിയിലെ കൈത്തറി നെയ്ത്തു തൊഴിലാളികൾ കൂലിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 8 മാസം. രണ്ടു മാസമായി ഇവർക്ക് ജോലിയുമില്ല.
കൈത്തറി വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിൽ കരുനാഗപ്പള്ളി ക്ലസ്റ്ററിലുള്ള 30 ഓളം തൊഴിലാളികളുടെ ജീവിതമാണ് അധികൃതരുടെ അനാസ്ഥയിൽ വലയുന്നത്. യൂണിഫോം തുണി നെയ്തു തുടങ്ങിയ നാളുകളിൽ ആദ്യമൊക്കെ ആഴ്ചയിലായിരുന്നു കൂലി. പിന്നീട് മാസത്തിൽ ഒരിക്കലായി. എന്നാലിപ്പോൾ എന്നു കിട്ടുമെന്ന് ആർക്കും അറിയാനാവാത്ത അവസ്ഥ. തുണി നെയ്യാനുള്ള നൂല് കോർപ്പറേഷനാണ് നൽകുന്നത്. ആഴ്ചയിൽ ഒരിക്കൽ പാലമൂട് ജംഗ്ഷനിലുള്ള സെന്ററിൽ എത്തി ഉദ്യോഗസ്ഥർ തുണി എടുത്തിരുന്നു. ആഴ്ചയിൽ 35 മീറ്റർ തുണി ഒരു തൊഴിലാളി നെയ്താൽ 1000 രൂപ ഇൻസന്റീവായി മുമ്പ് നൽകിയിരുന്നതാണ്. എന്നാൽ 5 വർഷമായി ഈ പതിവ് ഇല്ല. പതിനായിരക്കണക്കിന് രൂപയാണ് ഓരോ തൊഴിലാളിക്കും കോർപ്പറേഷൻ നൽകാനുള്ളത്. കൂലി കുടിശ്ശിക ആയതൊടെ തുണി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർ സെന്ററിൽ എത്താറില്ല. സംഘടിത തൊഴിൽ മേഖലയ്ക്ക് ലഭിക്കുന്ന ഒരു ആനുകൂല്യവും ഇവർക്ക് കിട്ടുന്നുമില്ല.
കാശിറങ്ങും, കൈയിൽ നിന്ന്
180 മീറ്ററാണ് ഒരു പാവിന്റെ (മുകളിൽ നിന്ന് താഴേക്ക് പോകുന്ന നൂൽ. മില്ലിൽ നീളത്തിൽ വരുന്ന നൂലുകൾ) നീളം
ദിവസം ഒരു തൊഴിലാളി 8 മീറ്റർ തുണി നെയ്യും. ഒരു പാവ് തീരാൻ വേണ്ടത് ഒരുമാസം
കൈത്തറി കോർപ്പറേഷനിൽ നിന്നു തൊഴിലാളികൾക്ക് ലഭിക്കുന്നത് നൂല് (കോണുകൾ) മാത്രം
കോണുകൾ ചെറിയ കുഴലുകളിൽ ചുറ്റി പാവ് ആക്കണം. എന്നിട്ട് പാവ് തറികളിൽ ഞെരടി ചേർക്കണം
ഇത്രയും ജോലി പൂർത്തിയാക്കാൻ തറിയുടമയ്ക്ക് 4000 രൂപയോളം ചെലവാകും
തറിക്കുള്ള ഉപകരണങ്ങളും ഇവർ തന്നെ വാങ്ങേണ്ട അവസ്ഥ
സ്വന്തമായി ചെലവാക്കുന്ന തുകയിലെ ഒരു രൂപ പോലും കോർപ്പറേഷൻ തിരികെ നൽകില്ല
ഒരു പാവ് പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന കൂലി 18000
ഇതിൽ 6000 രൂപയോളം അനുബന്ധ പ്രവർത്തനങ്ങൾക്ക് ചെലവാകുന്നു
ശേഷിക്കുന്ന 12000 രൂപ മാത്രമാണ് ഒരു മാസത്തെ വരുമാനം
ഇത് കൃത്യമായി ലഭിക്കുകയുമില്ല!
അകലുന്നു, പുതുതലമുറ
വരുമാന സ്ഥിരത ഇല്ലാത്തതിനാൽ കൈത്തറി മേഖലയിലേക്ക് പുതിയ തലമുറ കടന്ന് വരുന്നില്ല. മരുത്തൂർക്കുളങ്ങര, തറയിൽമുക്ക്, ഒട്ടത്തിൽമുക്ക്, നമ്പരുവികാല, അയണിവേലിക്കുളങ്ങര വടക്ക് എന്നിവിടങ്ങളെല്ലാം കൈത്തറി നെയ്ത്തു വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു. 2000ത്തോളം തറികളാണ് ഇവിടെ ഉണ്ടായിരുന്നത്. കൈത്തറി വ്യവസായം അന്യം നിന്നതോടെ ഇപ്പോൾ 30 തറികൾ മാത്രമാണ് ശേഷിക്കുന്നത്.