ബംഗളൂരു: പിഎസ്‌സി പട്ടികയിൽ മക്കളെ അനധികൃതമായി തിരുകിക്കയറ്റിയതിൽ പിഎസ്‌സി ചെയർമാന് സസ്‌പെൻഷൻ. കർണാടക പിഎസ്‌സി ചെയർമാൻ ശിവശങ്കരപ്പ എസ്. സഹുകറിനെതിരെയാണ് ഗവർണറുടെ നടപടി. ഇൻഡസ്ട്രിയൽ എക്‌സ്റ്റൻഷൻ ഓഫീസർ തസ്‌തികയിലേയ്ക്കുള്ള പട്ടികയിലാണ് പെൺമക്കളെ ഉൾപ്പെടുത്തിയത്. മക്കളായ സുമയെ സംവരണ ക്വാട്ടയിലും അനുരാധയെ ജനറൽ വിഭാഗത്തിലുമാണ് പരിഗണിച്ചത്. കേസ് സുപ്രീം കോടതിയിലേയ്ക്ക് വിടാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്തിരിക്കുകയാണ് ഗവർണർ.
ഉത്തരവിൽ അടുത്ത നടപടി വരുന്നതുവരെ ചുമതലയിൽ നിന്ന് വിട്ടുനിൽക്കാൻ ഗവർണർ താവർചന്ദ് ഗെലോട്ട് ശിവശങ്കരപ്പയോട് നിർദേശിച്ചു. താൻ നേതൃത്വം നൽകുന്ന കമ്മിഷൻ നടത്തിയ റിക്രൂട്ട്‌മെന്റിൽ മക്കൾ മത്സരാർത്ഥികളായി എത്തിയിട്ടും ചുമതലയിൽ നിന്ന് മാറിനിൽക്കാൻ ശിവശങ്കരപ്പ തയ്യാറായില്ല. പിതാവ് കെപിഎസ്‌സി ചെയർമാനായിരുന്നിട്ടും കുടുംബത്തിന്റെ വാർഷിക വരുമാനം 40,000 രൂപയാണെന്ന് കാണിച്ചുകൊണ്ട് ഒരു മകൾ വരുമാന സർട്ടിഫിക്കറ്റ് നേടിയെടുത്തു. വസ്തുതകൾ മറച്ചുവച്ച് ഒബിസി സംവരണവും ക്രീമി ലെയർ ഇളവും നേടിയെടുത്തതായും ഗവർണറുടെ ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.
2002 മാർച്ച് 30ലെ കർണാടക സർക്കാർ ഉത്തരവ് പ്രകാരം പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാന്റെ മക്കൾക്ക് സംസ്ഥാനത്തെ പിന്നാക്ക വിഭാഗ ക്വാട്ടയിൽ സംവരണം ലഭിക്കുന്നതിന് വിലക്കുന്നുവെന്ന് വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. നിയമന പ്രക്രിയയിൽ അനാവശ്യ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി സാഹുക്കറും മകളും ഈ വിവരങ്ങൾ മറച്ചുവച്ചതായും ഉത്തരവിൽ ആരോപിക്കുന്നു.