ഗ്രീന്‍ കാര്‍ഡിന് കുരുക്കായി ട്രംപിന്റെ ‘പബ്ലിക് ചാര്‍ജ്’ നിയമം; അമേരിക്കയിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍

 

 

വാഷിങ്ടണ്‍: അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുള്ള നീക്കവുമായി ട്രംപ് ഭരണകൂടം. വിവാദപരമായ ‘പബ്ലിക് ചാര്‍ജ്’ ഇമിഗ്രേഷന്‍ നിയമം വീണ്ടും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദേശികള്‍ക്ക് സ്ഥിരതാമസാനുമതി (ഗ്രീന്‍ കാര്‍ഡ്) നല്‍കുന്നതിന് മുന്‍പ്, അവര്‍ ഭാവിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കാന്‍ സാധ്യതയുണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കുന്നതാണ് ഈ രീതി.
ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണമെന്നും നികുതിപ്പണം ഉപയോഗിച്ചുള്ള ക്ഷേമപദ്ധതികളെ ആശ്രയിക്കരുതെന്നുമാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ വാദം. അപേക്ഷകര്‍ സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരാണോ എന്നത് പരിശോധിക്കുന്നത് ഗ്രീന്‍ കാര്‍ഡ് അപേക്ഷകളില്‍ ഇനി മുതല്‍ വലിയ സ്വാധീനം ചെലുത്തും.
2019-ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഈ നിയമം വിപുലീകരിച്ചത്, എന്നാല്‍ പിന്നീട് വന്ന ബൈഡന്‍ ഭരണകൂടം ഈ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ അധികാരത്തില്‍ തിരിച്ചെത്തിയ ട്രംപ് സര്‍ക്കാര്‍, അമേരിക്കന്‍ നിയമങ്ങളിലെ ദീര്‍ഘകാലമായുള്ള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ, അപേക്ഷകര്‍ തങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത തെളിയിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു.
അമേരിക്കയില്‍ തൊഴിലധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്നവരില്‍ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്. മെഡിക്കെയ്ഡ്, ഭക്ഷ്യ സഹായ പദ്ധതിയായ സ്‌നാപ്പ്, ഭവന സഹായങ്ങള്‍, മറ്റ് പണമായി നല്‍കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരും. എന്നാല്‍ ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റി എന്നത് കൊണ്ട് മാത്രം ഒരാളുടെ ഗ്രീന്‍ കാര്‍ഡ് അപേക്ഷ താനേ തള്ളപ്പെടില്ല. അപേക്ഷകന്റെ പ്രായം, ആരോഗ്യം, വരുമാനം, ആസ്തികള്‍, വിദ്യാഭ്യാസം, ജോലി പരിചയം തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും ഉദ്യോഗസ്ഥര്‍ അന്തിമ തീരുമാനമെടുക്കുക.
വിസ നടപടികളിലെ കാലതാമസം നേരിടുന്നവര്‍ക്ക് പുതിയ നിയമം അധിക വെല്ലുവിളിയാകുമെന്ന ആശങ്ക ഇമിഗ്രേഷന്‍ അഭിഭാഷകരും പങ്കുവെക്കുന്നു. നികുതിപ്പണം ഉപയോഗിച്ചുള്ള ക്ഷേമപദ്ധതികള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ സഹായം ആവശ്യമില്ലാത്തവര്‍ക്ക് മാത്രം സ്ഥിരതാമസാനുമതി നല്‍കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഔദ്യോഗിക വിശദീകരണം.

 

 

Leave a Reply

Your email address will not be published. Required fields are marked *