ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളും രംഗത്ത്. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ജന്തർ മന്തറിലെ സമരത്തിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധമാർച്ച് നടത്താൻ ശ്രമിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാരെ പൊലീസ് തടയുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. കൈകൾ കൂട്ടിക്കെട്ടിയായിരുന്നു നേതാക്കളുടെ പ്രതിഷേധം.
വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജി വയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. യുവാക്കളെ ക്രൂരമായി ആക്രമിച്ചതിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും നിലവിലെ സർക്കാർ രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധം കടുത്തതോടെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഡൽഹിയിൽ സമരം ശക്തമായി നടക്കുമ്പോഴും തുടക്കത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ വിഷയത്തിൽ വിമുഖത കാണിച്ചിരുന്നു. ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ തന്നെ സമരത്തെ പിന്തുണച്ചെങ്കിലും, ഏത് നിലപാട് സ്വീകരിക്കണമെന്നതിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞത് സിജെപിയുടെ സമരത്തിന് ലഭിച്ച വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.