ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. രാജി ജനാധിപത്യത്തിന്റെ വിജയമാണെന്ന് അഭിജീത് ദീപ്കെ പ്രതികരിച്ചു. വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് സർക്കാർ നടപടിയ്ക്ക് പിന്നിലെന്ന് പറഞ്ഞ അദ്ദേഹം ഈ രാജി ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് സമർപ്പിക്കുന്നുവെന്നും വ്യക്തമാക്കി.
സാധാരണ പൗരന്മാർക്ക് ഭരണാധികാരികളെ ജനാധിപത്യപരമായി വിചാരണ ചെയ്യാൻ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ രാജിയെന്നും ജന്തർ മന്തറിൽ തടിച്ചുകൂടിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി തങ്ങളുടെ ഒരു ലക്ഷ്യം മാത്രമാണെന്നും മറ്റ് രണ്ട് പ്രധാന ആവശ്യങ്ങൾ കൂടി നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് ക്രമക്കേടിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, ജൂലൈ 20ന് പ്രതിഷേധക്കാരെ ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്നിവയാണ് സിജെപിയുടെ മറ്റ് ആവശ്യങ്ങൾ.
കേന്ദ്ര സർക്കാരും സിജെപി പ്രതിനിധികളും തമ്മിലുള്ള മൂന്നാം വട്ട ചർച്ചകൾ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ അപ്രതീക്ഷിത രാജി. രാജി തങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു.