ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശം നടത്തിയെന്നും സഭയുടെ നടപടിച്ചട്ടങ്ങൾ ലംഘിച്ചെന്നും ആരോപിച്ചാണ് നടപടി. വിഷയം വിശദമായ അന്വേഷണത്തിനായി പ്രത്യേകാവകാശ സമിതിക്ക് വിടണമെന്നും അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ലോക്‌സഭാംഗത്തിന്റെ പ്രത്യോകവകാശം ലംഘിക്കുകയും ലോക്‌സഭയെ അവഹേളിക്കുകയും സഭാദ്ധ്യക്ഷന്റെ അധികാരത്തെ പൂർണമായും അവഗണിക്കുകയും ചെയ്തതായി നോട്ടീസിൽ ആരോപിക്കുന്നു. പരീക്ഷാ ക്രമക്കേട് തടയൽ ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽ തനിക്ക് സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് രാഹുൽ ഗാന്ധി ലോക്‌സഭയിലും പിന്നീട് പാർലമെന്റിന് പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലും ആരോപിച്ചതിന് പിന്നാലെയാണ് അവകാശ ലംഘന നോട്ടീസ് നൽകിയിരിക്കുന്നത്.
ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി ഉപ.യോഗിച്ച ചില പരാമർശങ്ങൾക്കെതിരെ പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും സഭാദ്ധ്യക്ഷന്റെ മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹം അതേ പരാമർശങ്ങൾ ആവർത്തിച്ചുവെന്നും നോട്ടീസിൽ ആരോപിച്ചു. ഇത്തരം പരാമർശം അപമാനകരവും അധിക്ഷേപകരവും പാർലമെന്റിന്റെ അന്തസിനെ കളങ്കപ്പെടുത്തുന്നതും അവഹേളിക്കുന്നതുമാണ്. രാഹുൽ ഗാന്ധിയുടെ പ്രവൃത്തി ലോക്സഭയുടെ സുഗമമായ പ്രവർത്തനത്തെ തടസപ്പെടുത്തിയെന്നും സഭാദ്ധ്യക്ഷന്റെ ആവർത്തിച്ചുള്ള നിർദ്ദേശം അവഗണിച്ചെന്നും അനുരാഗ് താക്കൂർ ആരോപിച്ചു. ലോക്സഭാ ചട്ടങ്ങളിലെ 380, 381 വകുപ്പുകൾ പ്രകാരം വിവാദ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,