ന്യൂഡൽഹി: അർധരാത്രി വീണ്ടും സോഷ്യൽമീഡിയ ലൈവ് വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്തർ മന്തർ സമരത്തിൽ വിദ്യാർഥികൾ തന്നെ അധിക്ഷേപിച്ചെന്ന പരാതിയുമായാണ് മോദി വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ, തന്നെ വിദ്യാർഥികൾ അധിക്ഷേപിച്ചുവെന്നാണ് പ്രധാനമന്ത്രിയുടെ പരാതി.
അധിക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും മുതിർന്നവർ കുട്ടികളെ തിരുത്തണമെന്നും മോദി പറഞ്ഞു. തനിക്കെതിരെ അധിക്ഷേപം നടത്തിയവരോട് ക്ഷമിച്ചുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സമൂഹത്തോടും ഇതേ ക്ഷമാശീലം സ്വീകരിക്കാൻ ആഹ്വാനം ചെയ്തു. യുവാക്കൾക്ക് തെറ്റുകൾ തിരുത്താൻ പ്രായമുണ്ടെന്നും അവരെ ചേർത്തുപിടിച്ച് ശരിയായ വഴി കാണിക്കുകയാണ് സമൂഹത്തിന്റെ കടമയെന്നും മോദി കൂട്ടിച്ചേർത്തു.
എന്നാൽ മോദിയുടെ വീഡിയോയ്ക്ക് സോഷ്യൽമീഡിയിൽ വൻ വിമർശനമാണ് ലഭിക്കുന്നത്. രാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ സോഷ്യൽമീഡിയയിൽ വീഡിയോയുമായെത്തുന്ന മോദിക്ക് വിദ്യാർഥികളോടും സമൂഹത്തോടും നേരിട്ട് സംസാരിക്കാൻ സാധിക്കുമോ എന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്.
ചോദ്യങ്ങളെ ഭയക്കുന്ന പ്രധാന മന്ത്രി സോഷ്യൽമീഡിയ വഴി മാത്രം ഇത്തരം വീഡിയോ ഇറക്കുന്നതിനെ പരിഹസിക്കുന്നവരും ധാരാളമാണ്. വിദ്യാർഥികളും യുവജനങ്ങളും ഡൽഹി ജന്തർ മന്തറിൽ നടത്തിയ ഐതിഹാസിക സമരത്തിന് പിന്നാലെയാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. രാജിക്ക് ശേഷം ആദ്യമായാണ് മോദി പ്രതികരിക്കുന്നത്.