പത്തനംതിട്ട: ഇന്നലെ പെയ്‌ത കനത്തമഴയിൽ പമ്പാനദിയിലെ ജലനിരപ്പുയർന്ന് റാന്നി നഗരം മുങ്ങിയതോടെ ദുരിതത്തിലായി വ്യാപാരികൾ. 24 മണിക്കൂറിനുള്ളിൽ 339 മില്ലീമീറ്റർ മഴയാണ് റാന്നിയിൽ പെയ്‌തത്. 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് റാന്നി നഗരം കടന്നുപോയത്. ഇന്ന് രാവിലെ ജലനിരപ്പ് താഴ്‌ന്നെങ്കിലും ഭീമമായ നാശനഷ്‌ടമാണ് വ്യാപാരികൾക്കുണ്ടായത്.
ഓണക്കാലമായതിനാൽ മിക്ക കടകളിലും വലിയ അളവിൽ സാധനങ്ങളുണ്ടായിരുന്നു.കനത്ത മഴയെതുടർന്ന് അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ഉണ്ടായതോടെ കച്ചവടസാധനങ്ങളൊന്നും സുരക്ഷിതമായ സ്ഥാനത്തേയ്‌ക്ക് മാറ്റാനുള്ള സാവകാശം കിട്ടിയില്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രദേശത്തെ ലോട്ടറി വ്യാപാരികൾക്ക് നാല് ലക്ഷം രൂപയ്‌ക്ക് മുകളിൽ നാശനഷ്‌ടമുണ്ടായി. ഓണം ബമ്പർ ഉൾപ്പടെയുള്ള ലോട്ടറി ടിക്കറ്റുകൾ വെള്ളത്തിൽ ഒലിച്ചുപോയി. ഇന്നലെ ചന്ത ദിവസമായിരുന്നതിനാൽ പ്രദേശത്തെ കടകളിൽ കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്‌തിരുന്നു. ഇവയെല്ലാം വെള്ളം കൊണ്ടുപോയി.
വ്യാപാരികൾക്കുണ്ടായ നാശനഷ്‌ടങ്ങളുടെ കണക്കെടുക്കണമെന്നും ആനുപാതികമായ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റാന്നി എംഎൽഎ പഴകുളം മധു പ്രതികരിച്ചു.