ചണ്ഡിഗഡ്: 26കാരിയായ അദ്ധ്യാപികയെ രണ്ടുവർഷമായി പിന്തുടർന്നിരുന്നയാൾ കുത്തികൊലപ്പെടുത്തി. ഫരീദാബാദിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. സിക്രോണയിലെ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ളീഷ് അദ്ധ്യാപികയായിരുന്ന സന്ധ്യയാണ് കൊല്ലപ്പെട്ടത്. പ്രതി ഫരീദാബാദിലെ കോട് സ്വദേശിയായ അമിത്തിനെ (21) ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിന്റെ പേര് പറഞ്ഞ് സന്ധ്യയെ സ്‌കൂളിന്റെ പ്രധാന ഗേറ്റിലേയ്ക്ക് വിളിച്ചുവരുത്തിയതിനുശേഷം അമിത് കുത്തികൊലപ്പെടുത്തുകയായിരുന്നു. സ്‌കൂളിലെ മറ്റ് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽവച്ച് 20ലേറെ തവണയാണ് ഇയാൾ യുവതിയെ കുത്തിയത്. കൊലയ്ക്കുപയോഗിച്ച കത്തി വളഞ്ഞുപോയി. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപുതന്നെ സന്ധ്യ മരണപ്പെട്ടു.
അമിത്തുമായുള്ള എല്ലാ ബന്ധവും സന്ധ്യ ഉപേക്ഷിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ശല്യം തുടർന്നാൽ പൊലീസിനെ സമീപിക്കുമെന്ന് സന്ധ്യ മുന്നറിയിപ്പും നൽകിയിരുന്നു.
രാവിലെ 9.30 ഓടെയാണ് അമിത് സ്‌കൂളിലെത്തിയത്. മുഖം സ്കാർഫ് കൊണ്ട് മറച്ചിരുന്നു. ഭർത്താവ് വിക്കി കാണാൻ വന്നിട്ടുണ്ടെന്ന് സന്ധ്യയെ അറിയിക്കാൻ ഇയാൾ സ്കൂൾ ജീവനക്കാരോട് ആവശ്യപ്പെട്ടു. തുടർന്ന് യുവതി പ്രവേശന കവാടത്തിലേക്ക് ചെന്നു. ക്ലാസ് മുറിയുടെ പ്രവേശന കവാടത്തിൽ എത്തിയ ഉടൻതന്നെ പ്രതി സന്ധ്യയുടെനേരെ ചാടിവീണ് ഇടനാഴിയിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. നിലവിളിച്ച സന്ധ്യയെ പ്രതി ഇടിക്കുകയും ചെയ്തു. പിന്നാലെ കത്തി പുറത്തെടുത്ത് കഴുത്തിലും വയറ്റിലുമായി കുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
അമിത് കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. രണ്ട് മാസം മുമ്പാണ് ഇയാൾ കത്തി വാങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. വികാസ് ആണ് സന്ധ്യയുടെ ഭർത്താവ്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. അഞ്ച് വയസുള്ള മകനും മൂന്ന് വയസുള്ള മകളുമടക്കം രണ്ട് മക്കളുണ്ട്.