തിരുവനന്തപുരം: ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഇന്ന് ഒരു കുഞ്ഞ് അതിഥി കൂടിയെത്തി. ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. സംസ്ഥാനത്തെ അമ്മത്തൊട്ടിലിൽ എത്തുന്ന ആയിരാമത്തെ അതിഥിയാണ് ഈ പെൺകുഞ്ഞ്. അതുകൊണ്ടുതന്നെ കുഞ്ഞിന് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല; ‘സഹസ്ര’.
ചൊവ്വാഴ്ച പുലർച്ചെ 3.35നാണ് അഞ്ച് ദിവസം പ്രായവും 2.57 കിലോ ഭാരമുള്ള പെൺകുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. ആയിരം എന്നർഥമുള്ള ‘സഹസ്ര’ എന്ന് പേരിട്ടത്, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപിയാണ്.
2002 നവംബർ 14ന്, ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് തിരുവനന്തപുരം ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ആദ്യ അമ്മത്തൊട്ടിൽ ആരംഭിച്ചത്. 2002 ഡിസംബർ 24ന് അമ്മത്തൊട്ടിലിൽ എത്തിയ ആദ്യ കുഞ്ഞിനെ ‘നിത്യ’ എന്ന് വിളിച്ചു. നൂറാമത്തെ കുഞ്ഞിന് ‘ശതശ്രീ’ എന്നാണ് പേരിട്ടത്.
മഴ, വേനൽ, നിള, കനി, കതിർ, ഋതു, തെന്നൽ, തുളസി, പ്രഥമ, മുകിൽ, സ്വതന്ത്ര, ജൂൺ, പ്രകൃതി, ഇന്ത്യ, കേരളിയ, ഇതൾ… ഇങ്ങനെ വ്യത്യസ്ത പേരുകളാണ് ഓരോ കുഞ്ഞുങ്ങൾക്കും നൽകിയിരിക്കുന്നത്. ഓരോരുത്തരും പോറ്റമ്മമാരുടെ സ്നേഹത്തണലിലേക്ക് ദത്തുപോയി.
ആകെ ലഭിച്ച ആയിരത്തിൽ 681 പേർ പെൺകുട്ടികളും, 319 പേർ ആൺകുട്ടികളുമാണ്. ഏറ്റവുമധികം കുഞ്ഞുങ്ങളെ ലഭിച്ചത് തിരുവനന്തപുരത്താണ് (667 പേർ). കൊല്ലം-38, പത്തനംതിട്ട-28, ആലപ്പുഴ-26, കോട്ടയം-43, ഇടുക്കി-20, എറണാകുളം-21, തൃശൂർ-27, മലപ്പുറം-34, പാലക്കാട്-34, കോഴിക്കോട്-25, കണ്ണൂർ-21, കാസർകോട്-16 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
ഇടുക്കി, കണ്ണൂർ, വയനാട്, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ ഹൈടെക് അമ്മത്തൊട്ടിലുകൾ നിർമ്മിക്കാനും പുനർനിർമ്മിക്കാനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിവാഹത്തിനും മുമ്പ് ഗര്‍ഭിണിയാകുന്നവര്‍, വിവാഹബന്ധത്തിന് പുറത്തുണ്ടാകുന്ന കുഞ്ഞുങ്ങള്‍, പ്രായപൂര്‍ത്തിയെത്തും മുമ്പേ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ടി വരുന്നവർ തുടങ്ങിയവരാണ് അമ്മത്തൊട്ടിലുകളെ തേടി വരുന്നതില്‍ ഏറിയ പങ്കും.