തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചിന്റെ നിർദേശം. എന്നാൽ ഫോറൻസിക് പരിശോധന വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിൽ കാലതാമസം ഉണ്ടാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, കേസിൽ കക്ഷിയാക്കണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം കോടതി തള്ളി.
മേയ് 21നാണ് രണ്ടാനച്ഛനും കേസിലെ പ്രതിയുമായ അഷ്കറിന്റെ ക്രൂരപീഡനത്തെ തുടർന്ന് ഒന്നരവയസുകാരൻ അർഷിദ് മരിച്ചത്. തുടക്കത്തിൽ ചോറ് കഴിക്കുന്നതിനിടയിൽ കുഞ്ഞ് ഛർദ്ദിച്ചുവെന്നും തുടർന്നാണ് മരണപ്പെട്ടതെന്നുമായിരുന്നു പ്രതി പറഞ്ഞത്. പോസ്റ്റുമോർട്ടത്തിൽ നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് ക്രൂരകൊലപാതകം പുറംലോകം അറിഞ്ഞത്.
കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളിയതും അടിച്ചതുമായ നിരവധി പരിക്കുകളും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് അഷ്കർ കുറ്റം സമ്മതിച്ചത്. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നും അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു. തുടർന്ന് ഇരുവരെയും പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.