കാസർകോട്: പോക്‌സോ കേസിൽ പ്രതിയായ സ്‌നേഹ മെർലിൻ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിൽ. കാസർകോട് 14കാരിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മയ്യിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടികൂടിയത്. സ്‌നേഹയ്‌ക്കെതിരെ നേരത്തെ മൂന്ന് പോക്‌സോ കേസുകൾ നിലവിലുണ്ട്. നാലാമത്തെ പോക്‌സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
14കാരിയെ 25കാരിയായ സ്‌നേഹ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. 14കാരിയുടെ അമ്മയുടെ സുഹൃത്താണ് സ്‌നേഹ. ഒരു വർഷത്തോളം സ്‌നേഹ കുട്ടിയുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നത്. സ്‌നേഹയും ലഹരിവിൽപനക്കേസിൽ പ്രതിയായ കുട്ടിയുടെ അമ്മയും കണ്ണൂരിലെ ജയിലിൽ നിന്നാണ് പരിചയപ്പെടുന്നത്. ഷെൽട്ടർ ഹോമിലേക്ക് പെൺകുട്ടിയെ മാറ്റിയ ശേഷമാണ് ക്രൂരത വെളിപ്പെടുത്തിയത്. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവ് ജയിലിലാണ്.
സ്‌നേഹക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പെടെ നാല് കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു. അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ സ്‌നേഹ കഴിഞ്ഞവർഷം അറസ്റ്റിലായിരുന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയാണ് അന്ന് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.
സ്‌നേഹ മെർലിൻ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ വൈകൃതങ്ങൾക്ക് ഇരയായവരിൽ കൂടുതലും പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു. ആദ്യം ചെറിയ സമ്മാനങ്ങൾ നൽകി സൗഹൃദം സ്ഥാപിക്കും. പിന്നീട് സ്വകാര്യ ദൃശ്യങ്ങളടക്കം പകർത്തി അവ കാണിച്ച് ഭീഷണിപ്പെടുത്തും. പേടിച്ച് പുറത്തുപറയാതിരിക്കുന്ന കുട്ടികളെ സ്‌നേഹ ചൂഷണം ചെയ്യുകയായിരുന്നു.