കാസർകോട്: ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യംചെയ്ത നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലുണ്ടായ സംഭവത്തിലാണ് പൊലീസിന്റെ അസ്വാഭാവിക നടപടി.
ആശുപത്രിയിൽ രോഗികളെ പരിശോധിക്കാന ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതിരുന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. രോഗികൾ പുറത്തുള്ളപ്പോൾ ഒപി രജിസ്ട്രേഷൻ നിർത്തിവച്ചത് നാട്ടുകാർ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു. മൂന്നുപേർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
ഓഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് മൂന്നുപേർ ആശുപത്രിയിൽ എത്തി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും അശ്ലീല ഭാഷ പ്രയോഗിച്ചെന്നും സ്ത്രീകളുടെയും വനിതാ ജീവനക്കാരുടെയും അടക്കം വീഡിയോ പകർത്തിയെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കുമ്പള പൊലീസ് അറിയിച്ചു.