കൊച്ചി: ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയെ ഒളിവിൽപോകാൻ സഹായിച്ച രണ്ടുപേർ പൊലീസിന്റെ പിടിയിലായി. അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായ ഇസ്‌മയിൽ, സൗദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ടുദിവസംവരെ അർജുൻ ആയങ്കി കൊച്ചിയിലെ ഇവരുടെ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായാണ് വിവരം.
കേരളപൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ചുകൊണ്ടാണ് അർജുൻ ആയങ്കി ഒളിവിൽ തുടരുന്നത്. ഇന്ന് രാവിലെ ഇൻസ്റ്റ പോസ്റ്റിലൂടെയും ആഭ്യന്തരവകുപ്പിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്നാണ് പോസ്റ്റിൽ പറയുന്നത്. അർജുൻ ആയങ്കിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് മറ്റാരോ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. അവസാന ഫോൺ ലൊക്കേഷൻ കൊച്ചിയിലാണ് കാണിച്ചിരുന്നത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കൾ പിടിയിലായത്. എന്നാൽ, അർജുൻ ആയങ്കിയെവിടെയെന്നത് സംബന്ധിച്ച് പൊലീസിന് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ഇതിനിടെ മുൻകൂർ ജാമ്യത്തിനുള്ള നീക്കവും അയാൾ തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നുണ്ട്. അതിനുമുമ്പ് പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ധൈര്യമുണ്ടെങ്കിൽ പിടിക്കാൻ പൊലീസിനോട് പറഞ്ഞവർ ഇനി എന്താ വരാൻ പോകുന്നതെന്ന് നോക്കിയാൽ മതിയെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ചെന്നിത്തലെയെ വെല്ലുവിളിച്ചത്. ‘ഞാനും എന്റെ സുഹൃത്തുക്കളും പ്രതിചേർക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാൻ, ശേഷം ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കിൽ ഞാൻ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്. വളർന്ന പാർട്ടി വേറെയാണ്.’ എന്നായിരുന്നു അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
കോതമംഗലം ഇൻസ്പെക്ടർ പ്രശാന്ത്കുമാറിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലുള്ള അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിനു ശ്രമിക്കുന്നതിനിടെയാണ് സോഷ്യൽ മീഡിയയിലെ വോയ്സ് മെസേജിലൂടെ വീണ്ടും ഭീഷണി മുഴക്കിയത്. കഴിയുമെങ്കിൽ അറസ്റ്റ് ചെയ്യൂ എന്നാണ് വെല്ലുവിളി.