മരിച്ച പിതാവിന്റെ കൈപിടിച്ച്‌ വിരലടയാളം വെള്ളപേപ്പറിൽ പതിപ്പിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ലക്‌നൗ: മരിച്ച പിതാവിന്റെ കൈപിടിച്ച് വിരലടയാളം വെള്ളപേപ്പറിൽ പതിപ്പിച്ച് യുവാവ്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് ഞെട്ടിക്കുന്ന സംഭവം. പിതാവിന്റെ പേരിലുള്ള സ്വത്ത് സഹോദരിമാർക്ക് ലഭിക്കാതിരിക്കാനാണ് മഹേന്ദ്രൻ എന്ന യുവാവ് ഈ കടുംകൈ ചെയ്‌തത്. മഹേന്ദ്രന് സഹോദരിമാരുമായി വസ്‌തു തർക്കമുണ്ടായിരുന്നു. ഇതിനിടെയാണ് പിതാവ് ഛത്രപാൽ (75) മരിച്ചത്. ഇതോടെ സ്വത്ത് കൈക്കലാക്കാൻ മരിച്ചുകിടന്ന പിതാവിന്റെ കൈവിരൽ ബലമായി പിടിച്ച് വെള്ളപേപ്പറിൽ യുവാവ് വിരലടയാളം പതിപ്പിക്കുകയായിരുന്നു.കണ്ടുനിന്നവർ സംഭവത്തിന്റെ വീഡിയോ പകർത്തി.

ജൂലായ് മാസത്തിൽ ഖരൗഹ ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. എന്നാൽ ഇപ്പോൾ മാത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇത് വൈറലായത്. ഛത്രപാലും പെൺമക്കളും മഹേന്ദ്രനും ഭാര്യ ലക്ഷ്‌മിയും ഇവരുടെ കുടുംബവീട്ടിലായിരുന്നു താമസം. ഇതിനിടെ 2023ൽ ഛത്രപാലിനെയും പെൺമക്കളെയും മഹേന്ദ്രനും ലക്ഷ്മിയും ചേർന്ന് പുറത്താക്കി. വയസായ പിതാവിനെ ഇയാളും ഭാര്യയും ഉപദ്രവിക്കുമായിരുന്നുവെന്ന് ഛത്രപാലിന്റെ പെൺമക്കളിലൊരാളായ സുമൻ പറഞ്ഞു. തുടർന്ന് പെൺമക്കളാണ് ഇദ്ദേഹത്തെ പരിചരിച്ചിരുന്നത്.

ഇതിന് പ്രതിഫലമായി തന്റെ പെൺമക്കൾക്ക് ഛത്രപാൽ ഭൂമിനൽകി. മാത്രമല്ല തന്റെ സ്വത്തിൽ മഹേന്ദ്രനും ഭാര്യയ്‌ക്കും ഒരവകാശവുമില്ലെന്ന് ഛത്രപാൽ പത്രത്തിൽ പരസ്യവും നൽകിയിരുന്നു. ജൂലായ് ഏഴിന് പിതാവിന് തീരെ സുഖമില്ലെന്ന് മഹേന്ദ്രനെ സഹോദരിമാർ അറിയിച്ചു. തുടർന്ന് ഇയാൾ ഭാര്യയുടെ ബന്ധുക്കൾക്കൊപ്പം എത്തി ഛത്രപാലിനെ കൊണ്ടുപോയി. എന്നാൽ ജൂലായ് ഒൻപതിന് ഛത്രപാൽ മരിച്ചു. തുടർന്ന് സംസ്‌കാര ചടങ്ങുകൾക്കെത്തിയ സഹോദരിമാരെ മഹേന്ദ്രൻ അധിക്ഷേപിച്ചു. ഇതിനിടെയാണ് മരിച്ചുകിടന്ന ഛത്രപാലിന്റെ കൈവിരൽ പിടിച്ച് വിരലടയാളം ഇയാൾ സ്വന്തമാക്കിയത്. മഹേന്ദ്രൻ വിരലടയാളം സ്വന്തമാക്കിയത് കണ്ട് തങ്ങൾ ഞെട്ടിപ്പോയെന്ന് സുമന്റെ ഭർത്താവ് രമേശ് വ്യക്തമാക്കി. സംഭവം വ്യാപക ചർച്ചയ്‌ക്കും വഴിതെളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *