ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻ ഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കേന്ദ്രത്തിൽ ബി ജെ പി സഖ്യത്തിന്റെ ഭാഗമായ തന്റെ പാർട്ടിയിലേക്കാണ് സിജെപി നേതാവിനെ അദ്ദേഹം ക്ഷണിച്ചത്. ഡോ. ബി ആർ അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ദിപ്കെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേരണമെന്നാണ് രാംദാസ് ആവശ്യപ്പെട്ടത്.
‘ചുറുചുറുക്കുള്ള യുവനേതാവായ അഭിജീത് ദിപ്കെ തങ്ങളോടൊപ്പം ചേർന്ന് സമൂഹത്തെയും പാർട്ടിയെയും ശക്തിപ്പെടുത്താൻ മുന്നോട്ടു വരണം’- രാംദാസ് പറഞ്ഞു. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ന്യൂഡൽഹി ജന്തർ മന്ദറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെയും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെയും പരോക്ഷമായി പരാമശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
തനിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാൻ താല്പര്യമില്ലെന്ന് നേരത്തെ അഭിജീത് ദിപ്കെ വ്യക്തമാക്കിയിരുന്നു. സിജെപിയെ ഒരു ജനകീയ പ്രസ്ഥാനമായി മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്തിന് ഒരു പൊതുജന പ്രസ്ഥാനമാണ് ആവശ്യമെന്ന് ദിപ്കെ പ്രതികരിച്ചിരുന്നു.