കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സണായി മായ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടാണ് മായയ്ക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി റിയ ചീരാംകുഴിക്ക് പത്ത് വോട്ട് ലഭിച്ചു. ആകെ 26 കൗൺസിലർമാരാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്.
പാലാ മുനിസിപ്പൽ കൗൺസിലിൽ 19ാം വാർഡിന്റെ പ്രതിനിധിയാണ് മായ. റിയ എട്ടാം വാർഡിന്റെ കൗൺസിലറാണ്. ഇടതുമുന്നണിയുടെയും വിമത കോൺഗ്രസ് കൗൺസിലർമാരുടെയും പിന്തുണയുള്ള സ്വതന്ത്ര അംഗമായാണ് മായ മത്സരിച്ചത്.
നഗരസഭാ മുൻ അദ്ധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമായതും വീണ്ടും അദ്ധ്യക്ഷയെ തിരഞ്ഞെടുത്തതും. നഗരസഭാദ്ധ്യക്ഷയായിരുന്ന ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാദ്ധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമായതോടെ പ്രതിപക്ഷമായ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.
അവിശ്വാസപ്രമേയം പാസായതോടെ ദിയയ്ക്ക് ചെയർമാൻ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു പാലായിൽ യുഡിഎഫ് ഭരണം നടത്തിയിരുന്നത്. ആകെ 26 സീറ്റിൽ 14 ആയിരുന്നു കേവല ഭൂരിപക്ഷം. ആകെ 17 പേരാണ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചിരുന്നു.