ഹൈമ: സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഹൈമയില്‍ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. കൊല്ലം കുണ്ടറ വിളയിൽ വീട്ടിൽ സിറാജുദ്ദീൻ അബ്ദുൽ ഹമീദിന്‍റെയും നാജിയത്ത് താജുദ്ദീന്‍റെയും മകളും ഷഹീൻ ഷിയാബിന്‍റെ ഭാര്യയുമായ സുലേഹ ഷഹീന്‍ (34) ആണ് മരിച്ചത്. ശനിയാഴ്ച സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ നടന്ന അപകടത്തിൽ കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. യു.എ.ഇയില്‍ നിന്നെത്തിയ മലയാളി കുടുംബങ്ങളാണ് അപകടത്തില്‍ പെട്ടത്.
അബൂദബിയിൽനിന്ന് സലാലയിലേക്കുള്ള ദീർഘദൂര യാത്രക്കിടെയാണ് അപകടം. രണ്ട് കുടുംബങ്ങളിൽ നിന്നുള്ള പത്ത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മാതാപിതാക്കളും കുട്ടികളും അടങ്ങിയ രണ്ട് കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് ഏവിയേഷന്‍റെ എയർ ആംബുലൻസ് മാർഗം നിസ്‍വ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ ആർ.ഒ.പി ആംബുലൻസുകളിലും നിസ്‍വ ആശുപത്രിയിൽ എത്തിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വാഹനം നിയന്ത്രണം വിട്ട് മറിയാനുണ്ടായ കൃത്യമായ കാരണം എന്താണെന്ന് പൊലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ആർ.ഒ.പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.