ബംഗ്‌ളാദേശിൽ നാലംഗ ഹിന്ദു കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ വീട്ടിൽ തുടർന്നു, കുളിച്ചശേഷം ഈന്തപ്പഴം കഴിച്ചു

ധാക്ക: ബം‌ഗ്ളാദേശിലെ നാലംഗ ഹിന്ദു കുടുംബത്തിന്റെ ദാരുണമായ കൊലപാതകം സംബന്ധിച്ച കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബംഗ്‌ളാദേശിലെ റംഗ്‌പൂർ നഗരത്തിലുണ്ടായ കൊലപാതകത്തിന് ശേഷം പ്രതികൾ ഏറെനേരം വീട്ടിൽതന്നെ തുടരുകയും വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്‌തെന്ന് വിവരം.
പ്രതികൾ കൊലയ്‌ക്ക് പിന്നാലെ വീട്ടിൽ വച്ച് കുളിച്ചു, ശേഷം ഫ്രിഡ്‌ജിലിരുന്ന വെള്ളരിക്കയും ഈന്തപ്പഴവും കഴിച്ചു. ഇതിനുപിന്നാലെ ലഹരിവസ്‌തുക്കളും ഉപയോഗിച്ച ശേഷമാണ് പോയത്. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്‌തത്. റംഗ്‌പൂർ ജില്ലാ സ്‌കൂളിലെ റിട്ടയേർ‌ഡ് അദ്ധ്യാപകൻ ഗണപതി ചക്രബൊർത്തി (65), ഭാര്യ പ്രീതിലത ചക്രബൊർത്തി (50), മകൾ അഗമി (23), മകൻ പ്രിയം (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി 11.30ഓടെയാണ് വീട്ടിൽ നിന്നും ഇവരുടെ മൃതദേഹങ്ങൾ കിട്ടിയത്.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് കരുതുന്ന മുഗ്‌ധ, സിദ്ധാ‌ർത്ഥ എന്നിവരെ കസ്റ്റ‌ഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്‌ച കൊലനടത്തിയ ശേഷം വെള്ളിയാഴ്‌ച ജുമ നമസ്‌കാര സമയത്ത് തെരുവ് വിജനമായിരുന്ന നേരം നോക്കി ഇവർ സ്ഥലംവിട്ടു.
വീട്ടിലെ അലമാരകളും മേശവലിപ്പുകളുമെല്ലാം ഇവർ തുറന്നിട്ടിരുന്നു. വസ്‌ത്രങ്ങളും മാറ്റിയിട്ടിരുന്നു. മോഷണശ്രമമെന്ന് വരുത്തിതീർക്കാനായിരുന്നു ഇത്. തെളിവ് നശിപ്പിക്കാനായി മരണമടഞ്ഞവരുടെ മൊബൈൽ ഫോണുകൾ ടോയ്‌ലറ്റിൽ സോപ്പുചേർത്ത വെള്ളത്തിൽ മുക്കിയിട്ടു. വീട്ടിൽനിന്നും തട്ടിയെടുത്ത സ്വർണം മറ്റൊരിടത്ത് നിന്നും കണ്ടെത്തി. പ്രതികൾ ഇതിനകം കുറ്റംസമ്മതിച്ചിട്ടുണ്ട്. വീടിന്റെ വിവിധ ഭാഗങ്ങളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗണപതിയുടെ മൃതദേഹം വീടിന്റെ മേൽക്കൂരയിലും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങൾ കോണിപ്പടിയിലും മകന്റെ മൃതദേഹം കട്ടിലിനടിയിലുമായിരുന്നു പൊലീസ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *