18കാരന്റെയും മാതാപിതാക്കളുടെയും മരണത്തിന് കാരണം ഐഫോൺ അല്ല? സംശയമുയർത്തി യൂട്യൂബ് വീഡിയോ

മുംബയ്: ഐഫോൺ വാങ്ങിയതിലെ പ്രതിമാസ അടവ് സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ കൊക്കയിൽ വീണ് മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 19 വയസുകാരനായ കുനാൽ, പിതാവ് മുരളീധർ ചാന്ദ്ഗുഡെ, അമ്മ സംഗീത എന്നിവരാണ് മരിച്ചത്. സംഭവത്തിന് ഒരുദിവസം മുൻപ് സംഗീത യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുതിയ സംശയങ്ങൾ ഉയർത്തുന്നത്.

30,000ലേറെ ഫോളോവേഴ്‌സുള്ള യൂട്യൂബറാണ് സംഗീത. മിനി വ്ളോഗുകളാണ് കൂടുതലായും പോസ്റ്റ് ചെയ്തിരുന്നത്. പല വീഡിയോയിലും കുനാലും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ വീഡിയോകളിൽ ഒന്നും തന്നെ ഭർത്താവ് പ്രത്യക്ഷപ്പെട്ടിരുന്നില്ല. സംഗീതയും ഐഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നതെന്ന് വീഡിയോകളിൽ നിന്ന് വ്യക്തമാണ്.

മരണത്തിന് തൊട്ടുമുൻപ് ചിത്രീകരിച്ച വീഡിയോയിൽ സ്‌നേഹത്തിന് വില കൽപ്പിക്കാത്തയാൾക്കുവേണ്ടി എന്തുചെയ്തിട്ടും കാര്യമില്ല എന്നുള്ളതും ബന്ധങ്ങളുടെ മൂല്യത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നത്. മറാത്തി ഭാഷയിലുള്ള ഒരുമിനിട്ട് ദൈർഘ്യമുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഭർത്താവുമായി സംഗീത അകന്ന് കഴിയുകയായിരുന്നുവെന്നാണ് വിവരം. ആറുവർഷങ്ങൾക്കുമുൻപ് അസുഖബാധിതനായി സംഗീതയുടെ മൂത്ത മകൻ മരിച്ചിരുന്നു. ഇതിനുശേഷം സംഗീത ഭർത്താവുമായി അകൽച്ചയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. മാത്രമല്ല കുനാൽ കഴിഞ്ഞവർഷവും ആത്മഹത്യാഭീഷണി മുഴക്കി തിസ്ഗാവ് മേഖലയിലെ ഖവ്ഡ്യ ഡോംഗർ കുന്നിലെത്തിയിരുന്നുവെന്നും വിവരമുണ്ട്. അന്ന് പൊലീസെത്തി മടക്കിക്കൊണ്ട് പോവുകയും കൗൺസിലിംഗ് നൽകുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *