കോഴിക്കോട്: ആര്യാടന്റെ കരാര്‍ റദ്ദാക്കിയതാണ് വൈദ്യുതി പ്രതിസന്ധിയുടെ മൂര്‍ച്ച കൂട്ടിയതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കരാര്‍ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണം. സെപ്റ്റംബര്‍ 15 ഓടെ പ്രതിസന്ധിക്ക് ആശ്വാസമാകും.വൈദ്യുതി ക്ഷാമം, മഴ കുറയുന്നു, മുന്‍കരുതല്‍ വേണമെന്ന് കേന്ദ്രം തന്നെ പറയുന്നുവെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
സോളാര്‍പാനലുകള്‍ സ്ഥാപിച്ചവര്‍ക്ക് മീറ്ററുകള്‍ ഉടന്‍ നല്‍കാന്‍ സാധിക്കും. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നവരുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിച്ചതാണ് മീറ്ററുകള്‍ ലഭ്യമാകാതെ പോകാന്‍ കാരണം. കേരളത്തിന് പുറത്തുനിന്നാണ് മീറ്ററുകള്‍ വാങ്ങുന്നത്. വൈദ്യുതി പ്രതിസന്ധി ഈ മാസം പതിനഞ്ചോടെ അവസാനിക്കും. തിരികെ നല്‍കേണ്ട വൈദ്യുതി ഈ മാസം 15 നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിലും കേന്ദ്ര നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം.
ഈ സാഹചര്യത്തിൽ വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയരുകയും 12,000 മെഗാവാട്ടിന്റെ കുറവ് തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതിരിക്കുകയോ ഗ്രിഡ് ഫ്രീക്വൻസി കുറയുകയോ ചെയ്താൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും വിശദീകരിച്ചിട്ടുണ്ട്.