നുവാക്കോട്ട്: നേപ്പാളിലെ നുവാകോട്ട് ജില്ലയിലെ അപ്പർ ത്രിശൂലി ജലവൈദ്യുത നിലയത്തിന്റെ ടണലിൽ നിന്ന് ഒരു വിദേശ പൗരനെ ജീവനോടെ രക്ഷപ്പെടുത്തിയതായി നേപ്പാൾ സൈന്യം എക്സിലൂടെ വെളിപ്പെടുത്തി. 225 മീറ്റർ (ഏകദേശം 738 അടി) നീളമുള്ള ടണലിൽ നിന്നാണ് ഇയാളെ പത്ത് ദിവസത്തിനു ശേഷം പുറത്തെടുത്തത്.
രക്ഷപെടുത്തിയ ആളെ സൈനിക ഹെലികോപ്റ്ററിൽ കയറ്റി ആരോഗ്യ പരിശോധനയ്ക്കായി കൊണ്ടുപോയതായി ചിത്രങ്ങളിൽ വ്യക്തമാണ്. ഇയാൾ ചൈനീസ് പൗരനാണെന്ന് നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഇതോടെ ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ നിന്ന് ജീവനോടെ രക്ഷിക്കപ്പെട്ട തൊഴിലാളികളുടെ എണ്ണം മൂന്നായി. വെള്ളിയാഴ്ച ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിലെ ടണലിൽ നിന്ന് രണ്ട് നേപ്പാളി തൊഴിലാളികളെയും രക്ഷപ്പെടുത്തിയിരുന്നു. നേപ്പാളിലുടനീളമുള്ള 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും, അതിൽ 500ഓളം പേർ വിവിധ ടണലുകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതർ കരുതുന്നത്.
ഓഗസ്റ്റ് 26ന് ഹിമാലയൻ ഗ്ലേസിയർ തകർന്നതിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 1,300 പേർ കൊല്ലപ്പെടുകയും, 5,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തതായി നേപ്പാൾ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.