സംസാരം ലൈംഗികചുവയോടെ ; കൂടെ കിടന്നാല്‍ കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ; ജെഎന്‍യു പ്രൊഫസറുടെ പേരില്‍ പരാതി

ന്യൂഡല്‍ഹി: മാര്‍ക്ക് കൂടുതല്‍ ഇടാന്‍ ലൈംഗികപാരിതോഷികം ആവശ്യപ്പെട്ടെന്ന് ജെഎന്‍യു പ്രൊഫസര്‍ക്കെതിരേ പരാതി. അനുചിതമായ പെരുമാറ്റം, ലൈംഗികച്ചുവയോടെയുള്ള സംസാരം, ലൈംഗികാവശ്യം, വഴങ്ങിക്കൊടുക്കുന്നവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്യല്‍ എന്നിവ ആരോപിച്ച് 11 വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയുടെ ഇന്റര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.
വൈവ പരീക്ഷകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥിനികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു വിദ്യാര്‍ത്ഥിനി തന്റെ അനുഭവം പങ്കുവെച്ചതിനെ തുടര്‍ന്നാണ് ആരോപണങ്ങള്‍ ശക്തമായത്. മെയ് മാസത്തില്‍ നടന്ന വൈവ പരീക്ഷകള്‍ക്ക് ശേഷം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാട്‌സാപ്പ് സംഭാഷണമാണ് ഒരു പ്രൊഫസറെനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതികളിലേക്ക് നയിച്ചത്. ഐ.സി.സി നടപടികള്‍ ആരംഭിക്കുകയും മൊഴി രേഖപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മെയ് മാസം ആദ്യവാരം നടന്ന വിവ പരീക്ഷയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു വിദ്യാര്‍ത്ഥിനി തന്റെ അനുഭവം വിവരിച്ചതോടെയാണ് ആരോപണങ്ങള്‍ ശക്തിയാര്‍ജ്ജിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വെളിപ്പെടുത്തല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ധൈര്യമേകിയതായി വൃത്തങ്ങള്‍ അറിയിക്കുന്നു.
വിവ പരീക്ഷയ്ക്കിടെ പ്രൊഫസര്‍ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും, തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയാല്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് ആരോപണം. വൈവ പരീക്ഷകളില്‍ മാത്രമായി ഒതുങ്ങുന്നതല്ല ഈ ആരോപണങ്ങള്‍. ജെഎന്‍യു ക്യാമ്പസിലെ തന്റെ വസതിയില്‍ നടന്ന പരിപാടികളിലേക്ക് ക്ഷണിച്ചുവരുത്തുകയും അവിടെവെച്ച് ലൈംഗികാതിക്രമങ്ങള്‍ക്ക് മുതിരുകയും ചെയ്തുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ക്ലാസുകള്‍ക്കിടയിലും അദ്ദേഹം അശ്ലീലമോ അനുചിതമോ ആയ പരാമര്‍ശങ്ങള്‍ നടത്തിയതായും ചില പരാതികളില്‍ പറയുന്നുണ്ട്. പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ സര്‍വകലാശാല ഏകദേശം 45 ദിവസത്തെ സെമസ്റ്റര്‍ അവധിയിലേക്ക് കടന്നു.
പിന്നീട് വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തി ജൂലൈയില്‍ ക്ലാസുകള്‍ പുനരാരംഭിച്ചതോടെയാണ് ഈ വിഷയം കാമ്പസില്‍ വീണ്ടും ചര്‍ച്ചയായി മാറിയത്. പ്രൊഫസര്‍ക്കെതിരെ മറ്റൊരു പരാതികൂടി ഉയര്‍ന്നുവന്നതിന് പിന്നാലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ സമാനമായ ആരോപണങ്ങളുമായി മുന്നോട്ടുവന്നു. മുതിര്‍ന്ന ഫാക്കല്‍റ്റി അംഗം ഉള്‍പ്പെട്ട മറ്റൊരു ലൈംഗിക പീഡന പരാതിയില്‍ ജെഎന്‍യു കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, ലൈംഗിക പീഡന ആരോപണ നേരിട്ട ഒരു ഫാക്കല്‍റ്റി അംഗം ഉള്‍പ്പെടെ നാല് ജീവനക്കാരെ സര്‍വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പിരിച്ചുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *