അബൂദബി: വാട്‌സ്ആപ്പിലൂടെ യുവാവിനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവതിക്ക് 15,000 ദിർഹം സാമ്പത്തിക പിഴയും മൂന്ന് മാസത്തേക്ക് ഇൻഫർമേഷൻ നെറ്റ്‌വർക്ക് വിലക്കും. അപമാനിക്കപ്പെട്ട യുവാവിന് 5,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബൂദബി ഫാമിലി, സിവിലിൻ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു.
നേരത്തെ ക്രിമിനൽ കോടതി വിധിച്ച 10,000 ദിർഹം പിഴക്ക് പുറമെയാണിത്. കൂടാതെ യുവതിയുടെ ഫോൺ നമ്പറും വാട്‌സ്ആപ്പ് അക്കൗണ്ടും റദ്ദാക്കാനും സിവിൽ കേസിന്‍റെ ചെലവുകൾ യുവതി വഹിക്കാനും കോടതി നിർദേശിച്ചു.
സന്ദേശങ്ങൾ കാരണം തനിക്കുണ്ടായ സാമ്പത്തിക, മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവാണ് സിവിൽ കോടതിയെ സമീപിച്ചത്. പൊലീസിലും പബ്ലിക് പ്രോസിക്യൂഷനിലും പരാതി നൽകാൻ യുവാവിനുണ്ടായ ചെലവും മാനസിക പ്രയാസങ്ങളും കണക്കിലെടുത്താണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.