ഹിന്ദു സംഘത്തിന്റെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ ഒഴിപ്പിച്ചു; പ്രതിഷേധം, ഐഫൽ ടവർ അടച്ചിട്ടു

പാരീസ്: ഹിന്ദു മതസംഘത്തിന്റെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിയെന്നാരോപിച്ച് പ്രതിഷേധ സമരവുമായി പാരീസിലെ ഐഫൽ ടവർ ജീവനക്കാർ. ബോച്ചസൻവാസി അക്ഷര് പുരുഷോത്തം സ്വാമിനാരായണ്‍ സൻസ്തയുടെ (ബിഎപിഎസ്) ഏകദേശം 100 പേരടങ്ങുന്ന സംഘം കഴിഞ്ഞ ആഴ്ച നടത്തിയ സ്വകാര്യ സന്ദർശനവുമായി ബന്ധപ്പെട്ടാണ് തർക്കം. പാരീസിലെ ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കായാണ് സംഘം ഫ്രാൻസിലെത്തിയത്.
സ്ത്രീ ജീവനക്കാരെ മാറ്റിനിർത്തിയതിനെ ജീവനക്കാർ അപലപിച്ചു. പ്രതിനിധി സംഘം ഉള്ളപ്പോൾ ചില പ്രദേശങ്ങളിലൂടെ പോകുകയോ അവരെ മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് എല്ലാ സ്ത്രീ ജീവനക്കാർക്കും നിർദ്ദേശം നൽകിയിരുന്നു. ഇത്തരം നിർദേശങ്ങൾ ഞെട്ടിച്ചുവെന്നും ജീവനക്കാർ പ്രസ്‌താവനയിൽ പറഞ്ഞു.
സംഘത്തിന്റെ സന്ദർശനവേളയിൽ സ്ത്രീകളെ ഒഴിവാക്കണമെന്ന് ബിഎപിഎസ് അഭ്യർത്ഥിച്ചിരുന്നതായും ഇത് അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും പാരീസ് ലാൻഡ്‌മാർക്കിന്റെ നടത്തിപ്പുകാരായ എസ്‌ഇടിഇ പറഞ്ഞു. വ്യവസ്ഥകൾ എസ്‌ഇടിയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ലെന്നും അനന്തരഫലങ്ങൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, പ്രതിഷേധത്തെത്തുടർന്ന് ബിഎപിഎസ് ക്ഷമാപണം നടത്തി. സംഭവത്തിൽ ആർക്കെങ്കിലും വേദനയോ അസൗകര്യമോ ഉണ്ടായിട്ടുണ്ടെങ്കിൽ അവരോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പരസ്പര ബഹുമാനത്തിന്റെയും മറ്റുള്ളവരെ സേവിക്കുന്നതിന്റെയും സാർവത്രിക മൂല്യങ്ങളോട് തങ്ങൾ ആഴത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും സംഘടന അറിയിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പാരീസ് മേയർ ഇമ്മാനുവൽ ഗ്രിഗോയർ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ ടവർ അടച്ചിട്ടു. ഇന്ന് തുറന്ന് പ്രവർത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *