‘ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ട്’; എതിരാളികൾ ചൈനയും റഷ്യയുമെന്ന് അമേരിക്ക

വാഷിംഗ്‌ടൺ: ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് അമേരിക്കയെയും സഖ്യസേനകളെയും സംരക്ഷിക്കുന്നതിനായാണ് ആയുധങ്ങൾ ഭ്രമണപഥത്തിൽ വിന്യസിച്ചിരിക്കുന്നതെന്ന് യുഎസ് സ്പേസ് ഫോഴ്‌സ് കഴിഞ്ഞദിവസം വ്യക്തമാക്കി. എന്നാൽ ഏതുതരം സംവിധാനങ്ങളാണ് വിന്യസിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയില്ല.
എയർ, സ്പേസ്, സൈബർ കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിനിടെ യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയിങ്കും ബഹിരാകാശത്തെ ആയുധങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ‘എവിടെനിന്നുള്ള ഭീഷണികളെയും നേരിടാൻ ഞങ്ങൾ സജ്ജരാണ്. ശത്രുക്കളിൽ നിന്നുള്ള ഭീഷണികൾ പ്രതിരോധിക്കാൻ ശേഷിയുള്ള ബഹിരാകാശ നിയന്ത്രണ ആയുധങ്ങൾ (സ്‌പേസ് കൺട്രോൾ വെപ്പൺസ്) ഭ്രമണപഥത്തിൽ വിന്യസിച്ചിരിക്കുന്നത് ഇതുകൊണ്ടാണ്’- എന്നായിരുന്നു മെയിങ്ക് വ്യക്തമാക്കിയത്. എന്നാൽ ആയുധങ്ങളുടെ എണ്ണം, വിന്യസിച്ചിരിക്കുന്ന സ്ഥലം, തരം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ മെയിങ്ക് വെളിപ്പെടുത്തിയില്ല.
ബഹിരാകാശത്തെ അമേരിക്കയുടെ പ്രവർത്തനങ്ങൾക്ക് പ്രധാന ഭീഷണിയാകാൻ സാദ്ധ്യതയുള്ള രാജ്യങ്ങളായി യുഎസ് സ്പേസ് ഫോഴ്സ് ചൂണ്ടിക്കാട്ടുന്നത് ചൈനയെയും റഷ്യയെയുമാണ്. സൈനിക ആധുനികവൽക്കരണത്തിന്റെ ഭാഗമായി ചൈന ബഹിരാകാശ-പ്രതി-ബഹിരാകാശ (സ്‌പേസ് ആന്റ് കൗണ്ടർ സ്‌പേസ്) സംവിധാനങ്ങൾ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അമേരിക്ക പറയുന്നു. റഷ്യ ബഹിരാകാശത്തെ ഒരു “യുദ്ധമേഖല”യായി കാണുകയും ഭാവിയിലെ സംഘർഷങ്ങളിൽ ബഹിരാകാശ മേധാവിത്വം നിർണായകമാണെന്ന് കരുതുകയും ചെയ്യുന്നുണ്ടെന്നും യുഎസ് സ്പേസ് ഫോഴ്സ് വ്യക്തമാക്കി.
ബഹിരാകാശത്തിന്റെ സൈനികവൽക്കരണം ശീതയുദ്ധ കാലഘട്ടം മുതൽക്കേ നിലവിലുള്ളതാണ്. 1957ൽ സോവിയറ്റ് യൂണിയൻ ‘സ്‌പുട്‌നിക്’ വിക്ഷേപിച്ചതിനെത്തുടർന്ന് തങ്ങളുടെ ഉപഗ്രഹങ്ങളെ സംരക്ഷിക്കാനും എതിരാളികളുടെ ഉപഗ്രഹങ്ങളെ തടസപ്പെടുത്താനുമുള്ള വഴികൾ അമേരിക്കയും റഷ്യയും തേടാൻ തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *