മക്ക: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മക്ക, ജിദ്ദ, തായിഫ് മേഖലകളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ സിവിൽ ഡിഫൻസ്. ചരിത്രത്തിലാദ്യമായാണ് മക്കയിൽ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയതിനെത്തുടർന്നാണ് മുന്നറിയിപ്പ് നൽകിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം യമനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സൗദി അറേബ്യയിൽ 13പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് നൽകിയത്. ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും മണിക്കൂറുകൾക്കകം മുന്നറിയിപ്പ് പിൻവലിച്ചു. ശേഷം മക്ക നഗരം സുരക്ഷിതമാണെന്ന് സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് എക്സ് പേജിൽ കുറിച്ചു.
‘ശ്രദ്ധിക്കുക: മക്ക നഗരത്തിലെ അപായം ഒഴിഞ്ഞുപോയിരിക്കുന്നു. നിങ്ങളുടെ സുരക്ഷയ്ക്കായി സിവിൽ ഡിഫൻസിന്റെ നിർദേശങ്ങൾ തുടർന്നും പാലിക്കുക. ഒത്തുകൂടുന്നതും ദൃശ്യങ്ങൾ പകർത്തുന്നതും ഒഴിവാക്കുക. അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പറിൽ വിളിക്കുക’- എന്നാണ് എക്സിൽ കുറിച്ചത്.
Alert: The danger has passed in Mecca City. For your safety, continue following #CivilDefense instructions and avoid gathering and filming. In case of emergency, call (911). https://t.co/bjRMKf7vr6
അതേസമയം, ഇസ്ലാമിലെ ഏറ്റവും പവിത്രമായ നഗരമായ മക്ക ലക്ഷ്യമായി നീങ്ങിയ വിമതരുടെ ഡ്രോൺ വെടിവച്ചിട്ടെന്ന സൗദി സൈന്യത്തിന്റെ റിപ്പോർട്ട് ഹൂതികളുടെ പൊളിറ്റ് ബ്യൂറോ അംഗമായ ഹാസിം അൽ അസദ് തള്ളി. മക്കയെ ലക്ഷ്യമിട്ടുവെന്ന അവകാശവാദം മുൻപും ഉപയോഗിച്ചിട്ടുണ്ടെന്ന് പഴഞ്ചൻ നുണയാണെന്നുമാണ് ഹാസിം അൽ അസദ് എക്സിൽ കുറിച്ചത്.
പുണ്യഭൂമിയായ മക്കയിൽ വ്യോമാക്രമണ മുന്നറിയിപ്പ്; ചരിത്രത്തിലാദ്യം, മണിക്കൂറുകൾക്കകം പിൻവലിച്ചു