24 മണിക്കൂർ ‘സുരക്ഷ’ ഇല്ല; പിണറായി വീട്ടിലുള്ളപ്പോൾ മാത്രം കാവൽ, പൊലീസുകാരെ മാറ്റി അഭ്യന്തരവകുപ്പ്

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാല മുക്കിലെ വീടിന് മുന്നിലെ പൊലീസ് സംരക്ഷണം അദ്ദേഹം വീട്ടിലുള്ളപ്പോൾ മാത്രം. 24 മണിക്കൂർ നേരത്തേക്ക് നിയോഗിച്ച പൊലീസ് കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. വീടിന് മുന്നിൽ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ച ജീപ്പ് ഈ മാസം ഒന്നിന് എടുത്തുമാറ്റിയിരുന്നു. റോഡരികിൽ മതിലിനോട് ചേർത്തായിരുന്നു ‘KL 01 BR 9569’ എന്ന നമ്പറുള്ള ജീപ്പ് പാർക്ക് ചെയ്തിരുന്നത്. വർഷങ്ങളായി ഒരേസ്ഥലത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് പ്രവർത്തന ക്ഷമമായിരുന്നില്ല.
എആർ ക്യാമ്പിലെ പൊലീസുകാർ വാഹനവുമായി എത്തി കെട്ടിവലിച്ചാണ് ജീപ്പ് കൊണ്ടുപോയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ വീട് കാണാനും വീഡിയോ ചിത്രീകരിക്കാനും ആളുകൾ എത്തിയതോടെയാണ് ജീപ്പിൽ കാവൽ ഒരുക്കിയത്. ഒരു എസ്‌ഐയും രണ്ട് പൊലീസുകാരും ഒരേ സമയം ഡ്യൂട്ടിക്കുണ്ടാവുമായിരുന്നു. ഇനി പിണറായി വിജയൻ വീട്ടിലുണ്ടാകുമ്പോൾ ഒരു എസ്‌ഐയും രണ്ട് പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകുമമെന്നും സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *