ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ അച്ഛനെയും മകളെയും വെട്ടിക്കൊലപ്പെടുത്തി ബന്ധുക്കൾ. മുൻ സൈനികനായ രുദ്രപ്പ (67) മകൾ ശശികല(26) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ബസപ്പ കുന്ദരഗി, സംഗപ്പ കുന്ദരഗി മകൻ മഡിവാള കുന്ദരഗി എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു ക്രൂരകൊലപാതകങ്ങൾ.
ബെലഗാവിയിലെ അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽവച്ചായിരുന്നു സംഭവം. സ്വത്ത് ഭാഗംവയ്ക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കാനാണ് രുദ്രപ്പയും മകളും പഞ്ചായത്ത് ഓഫീസിൽ എത്തിയത്. ഈ വിവരമറിഞ്ഞെത്തിയ രണ്ട് സഹോദരന്മാരും ഒരാളുടെ മകനും ചേർന്ന് രുദ്രപ്പയെ മർദിക്കുകയായിരുന്നു. അച്ഛനെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയപ്പോഴാണ് ശശികലയും ആക്രമിക്കപ്പെട്ടത്. ഇരുവരെയും കയ്യിൽ കരുതിയിരുന്ന കത്തിക്കൊണ്ട് പ്രതികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട രുദ്രപ്പയും സഹോദരങ്ങളുമായ ബസപ്പയും സംഗപ്പയും തമ്മിൽ സ്വത്ത് ഭാഗംവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഒടുവിൽ തർക്കം കോടതിയിൽ എത്തിയപ്പോൾ സ്വത്ത് തുല്യമായി ഭാഗിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ തന്റെ ഭാഗം നേരത്തെ വിറ്റിരുന്ന രുദ്രപ്പ അവശേഷിച്ച സ്വത്ത് മൂന്നായി ഭാഗിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സഹോദരങ്ങളുമായി വാക്കുതർക്കമുണ്ടായത്. ഇതിൽ പ്രകോപിതരായാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്വത്ത് ഭാഗംവയ്ക്കുന്നതിലെ തർക്കം: അച്ഛനെയും മകളെയും വെട്ടിക്കൊലപ്പെടുത്തി ബന്ധുക്കൾ