റഷ്യൻ സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിടുന്ന ഉപരോധ ബിൽ ട്രംപിനു മുന്നിൽ; ഇന്ത്യയെ എങ്ങനെ ബാധിക്കും?

വാഷിംഗ്ടൺ: റഷ്യൻ ഉദ്യോഗസ്ഥരെയും സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളെയും ലക്ഷ്യമിട്ടുള്ള വിപുലമായ ഉപരോധ പാക്കേജ് യുഎസ് പ്രതിനിധി സഭ പാസാക്കിയതോടെ, ട്രംപ് ഭരണകൂടത്തിൽ നിന്ന് ഇന്ത്യയ്ക്ക് പുതിയൊരു താരിഫ് ഭീഷണി നേരിടേണ്ടി വരും. റഷ്യൻ ഇന്ധനം വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ട്രംപിന് അധികാരം നൽകുന്നതാണ് ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് ഓഫ് 2026’ (The Lindsey O. Graham Sanctioning Russia and Iran Act of 2026) എന്ന ഈ ബിൽ.
കഴിഞ്ഞ മാസം യുഎസ് സെനറ്റ് പാസാക്കിയ ഈ ബില്ലിന് പ്രതിനിധി സഭയുടെ അന്തിമ അനുമതിയും ലഭിച്ചു (262-159 വോട്ടുകൾക്ക്). ട്രംപ് ഒപ്പിടുന്നതോടെ ഇത് നിയമമാകും. ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയതിന് ശേഷമുള്ള യുക്രെയ്നിനുള്ള ഏറ്റവും വലിയ പിന്തുണയായാണ് ഈ നിയമനിർമ്മാണം വിലയിരുത്തപ്പെടുന്നത്.
പ്രസിഡന്റിന് അമിതമായ താരിഫ് അധികാരം നൽകുന്നു എന്ന് വാദിച്ച ചില ഡെമോക്രാറ്റിക് അംഗങ്ങളുടെ ശക്തമായ എതിർപ്പുകൾ മറികടന്നാണ് ബിൽ ഈ ഘട്ടത്തിലെത്തിയത്. ഡെമോക്രാറ്റിക് കോൺഗ്രസ്മാൻ സ്റ്റെനി ഹോയർ അവതരിപ്പിച്ച ഭേദഗതിപ്രകാരം, ബില്ലിന്റെ സെക്കൻഡറി താരിഫ് വ്യവസ്ഥയ്ക്ക് കീഴിൽ 10 രാജ്യങ്ങളുടെ പേരുകൾ വ്യക്തമായി എടുത്തുപറഞ്ഞിട്ടുണ്ട്: ചൈന, ഇന്ത്യ, യു.എ.ഇ, തുർക്കി, സിംഗപ്പൂർ, അസർബൈജാൻ, കസാഖ്സ്ഥാൻ, ഹംഗറി, കിർഗിസ്ഥാൻ, സ്ലൊവാക്യ എന്നിവയാണ് 100 ശതമാനം വരെ തീരുവയ്ക്ക് അർഹമായേക്കാവുന്ന ഈ രാജ്യങ്ങൾ.
എങ്കിലും, ഈ ഭേദഗതി മാത്രം ഇന്ത്യയ്ക്ക് മേൽ നേരിട്ട് 100 ശതമാനം നികുതി ചുമത്തുന്നില്ല. ബിൽ നിയമമായി മാറിയതിനുശേഷം പ്രസിഡന്റ് ട്രംപ് തന്റെ അധികാരം ഉപയോഗിക്കാൻ തീരുമാനിച്ചാൽ മാത്രമേ ഇത്തരം തീരുവകൾ ഇന്ത്യയ്ക്ക് മേൽ വരികയുള്ളൂ. അതേസമയം, “ചൈനയും ഇന്ത്യയും, നിങ്ങളുടെ എണ്ണയും ഗ്യാസും മറ്റേതെങ്കിലും സ്ഥലത്തുനിന്ന് വാങ്ങുന്നതാണ് നല്ലത്,” എന്ന് ബിൽ പാസായ ശേഷം ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് ഇന്ത്യക്ക് നേരെ താരിഫ് ഭീഷണി ഉണ്ട് എന്നാണ് വ്യക്തമാക്കുന്നത്.
ഈ ബിൽ നിലവിൽ ട്രംപിന്റെ ഒപ്പിനായി കാത്തിരിക്കുകയാണ്. നിയമമാക്കിക്കഴിഞ്ഞാൽ, റഷ്യൻ ഇന്ധനം വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ഈ പുതിയ അധികാരം അമേരിക്ക എങ്ങനെ പ്രയോഗിക്കും എന്നത് വരുംകാലത്തെ ഭരണകൂട തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *