കൊച്ചി: കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്‌മിഷൻ ലഭിച്ചെന്നറിയിച്ച് മാതാപിതാക്കളുമായെത്തിയ യുവതി മുങ്ങി. ഹോസ്‌റ്റലിൽ ജോയിൻ ചെയ്യണമെന്നറിയിച്ച് ബന്ധുക്കളുമായി ബുധനാഴ്‌ചയാണ് യുവതി എത്തിയത്. ഇതിനിടെ മാതാപിതാക്കളെ പുറത്തുനിർത്തി ഹോസ്റ്റലിനകത്തേക്ക് പോയ യുവതി അതുവഴി സ്ഥലംവിടുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷണം നടക്കവെ കൊച്ചിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
എറണാകുളം മേത്തല സ്വദേശിയായ 21കാരിയാണ് എംബിബിഎസിന് തനിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ കിട്ടിയെന്നും അഡ്‌മിഷൻ നടപടി പൂർത്തിയായതിനാൽ ഹോസ്റ്റലിൽ ജോയിൻ ചെയ്യണമെന്നും വീട്ടുകാരെ അറിയിച്ചത്. തുടർന്ന് ബുധനാഴ്‌ച ബന്ധുക്കളുമായി ഇവിടെയെത്തിയ പെൺകുട്ടി പിന്നീട് മുങ്ങുകയായിരുന്നു.
ഏറെ നേരമായിട്ടും കാണാതായതോടെ പെൺകുട്ടിയുടെ മാതാവ് റസീന ബീവി കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തെ എടിഎമ്മിൽ കയറി യുവതി പണമെടുത്തതായി മനസിലായി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് യുവതിയെ കണ്ടെത്തി. യുവതിക്ക് അഡ്‌മിഷൻ ലഭിച്ചിട്ടില്ലെന്നാണ് ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചത്.
എംബിബിഎസിന് അഡ്‌മിഷൻ കിട്ടിയെന്നുപറഞ്ഞ് വീട്ടുകാരുമായി കോട്ടയത്തെത്തി മുങ്ങി, യുവതിയെ പിന്നെ കണ്ടത് കൊച്ചിയിൽ