ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ പുരുഷ, വനിതാ ഹോക്കി മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മിന്നും ജയത്തോടെ തുടക്കം. വനിതകൾ ഉസ്‌ബെക്കിസ്ഥാനെതിരെ 19-0 എന്ന തകർപ്പൻ സ്കോർ നേടി വിജയിച്ചപ്പോൾ ഇന്തോനേഷ്യയെ 13-1ന് തകർത്താണ് പുരുഷ ടീം വമ്പൻ വിജയം സ്വന്തമാക്കിയത്.
പുരുഷ പോരാട്ടത്തിൽ തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. അവസാന ക്വാർട്ടറിൽ അതിവേഗം മൂന്നുഗോളുകൾ ഇന്ത്യ അടിച്ചുകൂട്ടിയാണ് 13-1 എന്ന സ്കോറിൽ മത്സരം അവസാനിപ്പിച്ചത്. ദിൽപ്രീത് സിംഗ് ഇന്ത്യക്കായി നാലുഗോളുകൾ നേടി മത്സരത്തിലെ മിന്നും താരമായി മാറി. നിലവിലെ സ്വർണ ജേതാക്കളായ ഇന്ത്യ ഇത്തവണയും സ്വർണം ലക്ഷ്യമിട്ടാണ് ഇറങ്ങിയിരിക്കുന്നത്.
അതേസമയം, ചരിത്ര വിജയത്തോടെയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ തുടക്കം. ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഒരു മത്സരത്തിൽ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോർഡ് ദീപിക സ്വന്തമാക്കി. എട്ട് ഗോളുകൾ നേടിയ ദീപികയാണ് മത്സരത്തിലെ താരം. ബൽജീദ്, നേഹ, നവനീത് കൗർ, ലാൽതല്യുയാംഗി, സാക്ഷി റാണ എന്നിവരും സ്‌കോർ ചെയ്‌തു.
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ പോരാട്ടത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ വിജയം കൂടിയാണിത്. 1982ൽ ഹോങ്കോംഗിനെ 22-0ന് തകർത്തതാണ് റെക്കോർഡിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് 2018 ഏഷ്യൻ ഗെയിംസിൽ കസാഖിസ്ഥാനെ 21-0ന് തകർത്തത്.
ലക്ഷ്യം സ്വർണം മാത്രം: ഏഷ്യൻ ഗെയിംസിൽ തകർപ്പൻ വിജയങ്ങളുമായി ഇന്ത്യൻ വനിത- പുരുഷ ഹോക്കി ടീമുകൾ