ടോക്കിയോ: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന്റെ മകൻ വരുൺ സന്യാൽ ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി. ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്‌സഡ് മാർഷ്യൽ ആർട്‌സിലായിരുന്നു (എംഎംഎ) വരുൺ മത്സരിക്കേണ്ടിയിരുന്നത്. മത്സരത്തിനിടെ ഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ വരുൺ ബോധരഹിതനാവുകയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇന്ന് നടന്ന പുരുഷന്മാരുടെ ട്രഡീഷണൽ എംഎംഎ 77 കിലോഗ്രാം വിഭാഗത്തിലാണ് വരുൺ മത്സരിക്കേണ്ടിയിരുന്നത്. മത്സരത്തിന് മുമ്പ് ഭാരം അൽപ്പം കൂടിയതിനാൽ 77 കിലോഗ്രാമിലെത്തിക്കാൻ ‘സോന’ ഉപയോഗിക്കുകയായിരുന്നു വരുൺ. ചൂടുള്ള ഒരു മുറി പോലെയുള്ള സംവിധാനമാണിത്. ശരീരത്തിലെ വെള്ളം വിയർപ്പിലൂടെ പുറന്തള്ളിയാണ് ഈ മുറിയിലിരുന്ന് ഭാരം കുറയ്‌ക്കുന്നത്. നിലവിൽ വരുൺ അപകടനില തരണം ചെയ്‌തു. പക്ഷേ, മത്സരിക്കാനാകാത്ത അവസ്ഥയിലാണെന്നും എംഎംഎ സ്‌പോർട്‌സ് ഫെഡറേഷൻ പ്രസിഡന്റ് നിഖിൽ കുന്ദേര പ്രതികരിച്ചു.
നേരത്തെ ജപ്പാനിലെത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന അസൗകര്യങ്ങളെക്കുറിച്ച് വരുൺ സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥർ ക്ലിയറൻസ് നൽകാനും റൂം അനുവദിക്കാനും ഏറെ ബുദ്ധിമുട്ടിയെന്നും വിവിധ കേന്ദ്രങ്ങളിലായി മണിക്കൂറുകളോളമാണ് കാത്തിരുന്നതെന്നും വരുൺ വ്യക്തമാക്കിയിരുന്നു.
മത്സരത്തിനായി ഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി; എംഎംഎ താരം വരുൺ ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി