കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കാനുള്ള ബജറ്റ് – മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാണെന്നും അത് പക്ഷേ വെല്ലുവിളികള്‍ നേരിടുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. 35,000 കോടി രൂപയുടെ പ്ലാനില്‍ 20,500 കോടി രൂപയുടെ കുറവുണ്ട്. മുന്‍പൊരു ഗവണ്‍മെന്റും നേരിടാത്ത വിധത്തിലുള്ള ധനപരമായ വെല്ലുവിളികളും സാമ്പത്തിക പ്രയാസങ്ങളും ഈ ഗവണ്‍മെന്റ് നേരിടുന്നുവെന്നും തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രികൂടിയായ സതീശന്‍ പറഞ്ഞു.
ഒരു രൂപയുടെ പോലും നികുതി വര്‍ദ്ധിപ്പിക്കാതെ, പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരു പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുക, അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഖജനാവ് നിറയ്ക്കുക എന്നിവയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഖജനാവില്‍ എത്തുന്ന പണം ഉപയോഗിച്ച് സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം നടത്തുകയും സാധാരണക്കാരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തുക എന്നതുമാണ് ഇതിന്റെ വിശാലമായ ലക്ഷ്യം.
കേരളത്തില്‍ യുവാക്കളുടെ എണ്ണം കുറയുകയും ആയുര്‍ദൈര്‍ഘ്യം കൂടുന്നതനുസരിച്ച് പ്രായമായവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന അസാധാരണമായ മാറ്റം സംഭവിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വിശദമായ പഠനം ആവശ്യമാണ്. യുവാക്കളെ കേരളത്തില്‍ തന്നെ നിലനിര്‍ത്താന്‍ അവര്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും ഇവിടെത്തന്നെ ലഭ്യമാക്കും. അവര്‍ക്കായി ഇവിടെത്തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കേരളത്തെ മുന്നോട്ട് നയിക്കും.
കേരളത്തെ മൊത്തത്തില്‍ ഒരു തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്‌ന പദ്ധതിയാണ് മിഷന്‍ സമുദ്ര. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ഏവിയേഷന്‍ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികള്‍ ബജറ്റിലുണ്ട്. ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കാന്‍ വലിയ പദ്ധതികള്‍ മുന്നോട്ടുവെക്കുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കായി ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ സ്ഥാപിക്കും. ലോകം ആവശ്യപ്പെടുന്ന പുതിയ കോഴ്‌സുകള്‍ക്കായി കരിക്കുലത്തില്‍ മാറ്റം വരുത്തും. കേരള നോളജ് വാലി, ലെഗസി സര്‍വ്വകലാശാലകള്‍ എന്നിവ വഴി കേരളത്തിലെ കുട്ടികള്‍ പുറത്തേക്ക് പോകുന്നത് തടയുകയും പുറത്തുനിന്നുള്ള കുട്ടികള്‍ക്ക് ഇവിടെ പഠിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ രംഗത്തും പൊതുരംഗത്തും ഗവേഷണത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും.
ആരോഗ്യ കാര്യത്തില്‍ കേരളത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും തിരിച്ചുപിടിക്കുന്നതിനുമുള്ള പദ്ധതികള്‍ ബജറ്റിലുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ചികിത്സക്കായി എത്തുന്ന ഒരു പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുറത്തുനിന്നുള്ള ആളുകള്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ രീതിയിലുള്ള പരിപാടികളാണ് ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *